മോദിയെ പ്രതിയാക്കി; ബിബിസി ഡോക്യുമെന്ററി ഇന്ത്യയില്‍ വിലക്കി കേന്ദ്ര സര്‍ക്കാര്‍; യുട്യൂബ് ലിങ്കുകളും ട്വീറ്റുകളും നീക്കാന്‍ നിര്‍ദേശം

ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ബിബിസിയുടെ വിവാദ ഡോക്യുമെന്ററിയുടെ എല്ലാ ലിങ്കുകളും സോഷ്യല്‍ മീഡിയയില്‍ നിന്നും നീക്കാന്‍ ഉത്തരവിറക്കി കേന്ദ്ര സര്‍ക്കാര്‍. യൂട്യൂബിനും ട്വിറ്ററിനുമാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.യൂട്യൂബ് വീഡിയോകളിലേക്കുള്ള ലിങ്കുകള്‍ അടങ്ങിയ 50-ലധികം ട്വീറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ ട്വിറ്ററിനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പൗരാവകാശ പ്രവര്‍ത്തകര്‍ അടക്കം നിരവധിപ്പേര്‍ ലിങ്ക് ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യയില്‍ ഡോക്യുമെന്ററിയുടെ സംപ്രേക്ഷണം പൂര്‍ണമായി തടയാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം.

ഡോക്യുമെന്ററി വിഷയത്തില്‍ ബിബിസിക്കെതിരെ 302 പ്രമുഖര്‍ പ്രസ്താവനയുമായി രംഗത്തെത്തി. 13 റിട്ട. ജഡ്ജിമാരും മുന്‍ സ്ഥാനപതിമാരും അടക്കമുള്ളവരാണ് രംഗത്തെത്തിയത്. രഹസ്യാന്വേഷണ ഏജന്‍സി ‘റോ’യുടെ മുന്‍ മേധാവി ഉള്‍പ്പെടെയുള്ളവരും പ്രസ്താവനയില്‍ ഒപ്പിച്ചു. ഡോക്യുമെന്ററി ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും അട്ടിമറിക്കുകയും വിദേശരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സൗഹൃദബന്ധത്തെയും രാജ്യത്തിനകത്തുള്ള പൊതു ക്രമത്തെയും പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുള്ളതായും കണ്ടെത്തിയതിനാലാണ് നിര്‍ദേശമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

‘അപകീര്‍ത്തികരമായ ആഖ്യാനങ്ങള്‍ക്കായി തയാറാക്കിയ പ്രചാരണ സാമഗ്രിയാണിതെന്നും പക്ഷപാതപരമായും വസ്തുനിഷ്ഠമല്ലാതെയും കൊളോണിയല്‍ മാനസികാവസ്ഥയിലും തയാറാക്കിയതാണെന്നു വ്യക്തമാണെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ചിട്ടില്ലാത്ത സീരീസ് ആണിതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ‘ഇന്ത്യ: ദ് മോദി ക്വസ്റ്റ്യന്‍’ എന്ന രണ്ടു ഭാഗങ്ങളുള്ള സീരീസിലാണു ഗുരുതര പരാമര്‍ശങ്ങളുള്ളത്. ആയിരത്തോളം പേര്‍ക്കു ജീവന്‍ നഷ്ടമായ 2022ലെ ഗുജറാത്ത് കലാപത്തില്‍ മോദിക്കുണ്ടെന്നു പറയപ്പെടുന്ന പങ്കും പ്രധാനമന്ത്രിയും ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷവും തമ്മിലുള്ള അന്തഃസംഘര്‍ഷങ്ങളുമാണ് പരമ്പരയുടെ വിവരണത്തില്‍ സൂചിപ്പിക്കുന്നത്.

ഗുജറാത്തില്‍ നടന്ന കൂട്ടക്കൊലപാതകങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പങ്കുണ്ടെന്നാണ് ബിബിസി ഡോക്യുമെന്ററി പറയുന്നത്. ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബ്രീട്ടീഷ് രേഖകളെ ഉദ്ധരിച്ചുകൊണ്ടാണ് ചാനല്‍ ഡോക്യുമെന്ററി തയാറാക്കിയിരിക്കുന്നത്. ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെന്ററിയുടെ ആദ്യ ഭാഗമാണ് ബി.ബി.സി ഇപ്പോള്‍ സംപ്രേക്ഷണം ചെയ്തിരിക്കുന്നത്.