കോവിഡ് പ്രതിരോധത്തിൽ കേരളം വലിയ വീഴ്ച വരുത്തി;  പരിശോധനകൾ കാര്യക്ഷമമല്ലെന്നും കേന്ദ്ര സംഘം

കോവിഡ് പ്രതിരോധത്തിൽ കേരളം വീഴ്ച വരുത്തിയെന്ന് കേന്ദ്രസംഘം. കേരളത്തിൽ കോവിഡ് പരിശോധനകൾ കാര്യക്ഷമമല്ലെന്നും കേന്ദ്രസംഘത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. കേരളത്തിൽ സന്ദർശനം നടത്തിയ ശേഷം കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് നൽകിയ റിപ്പോർട്ടിലാണ് സംസ്ഥാനത്തിന് വീഴ്ച സംഭവിച്ചുവെന്ന് പരാമർശം.

കേരളത്തിലെ ഹോം ക്വാറന്‍റൈനിൽ പ്രശ്നങ്ങളുണ്ടെന്ന് കേന്ദ്രസംഘം റിപ്പോർട്ടിൽ പറയുന്നു. വീട്ടുനിരീക്ഷണത്തിൽ കഴിയുന്ന രോഗികളിൽ നിന്ന് കൂടുതൽ പേരിലേക്ക് രോഗം പടരുകയാണ്. കേരളത്തിലെ 90 ശതമാനം രോഗികളും ഇപ്പോൾ വീട്ടുനിരീക്ഷണത്തിലാണ്. കോവിഡ് കെയർ സെന്‍ററുകൾ ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളിലും രോഗികൾ വീട്ടിൽ തന്നെ തുടരുകയാണെന്ന് കേന്ദ്രസംഘം വ്യക്തമാക്കുന്നു. ഇത് രോഗം പടരാൻ കാരണമാവുന്നുവെന്നാണ് വിലയിരുത്തൽ.

ഇതിനൊപ്പം കോവിഡ് രോഗികളുടെ സമ്പർക്ക പട്ടിക തയ്യാറാക്കുന്നതിലും വീഴ്ചയുണ്ടായിട്ടുണ്ട്. കേരളത്തിലെ കോവിഡ് പരിശോധനകളിൽ ആന്‍റിജൻ ടെസ്റ്റ് ഒഴിവാക്കി പരമാവധി ആർ.ടി.പി.സി.ആർ പരിശോധനകൾ പ്രോൽസാഹിപ്പിക്കണമെന്നും കേന്ദ്രസംഘം നിർദേശിച്ചിട്ടുണ്ട്.

അതേസമയം,  സംസ്ഥാനത്ത് പുതിയ ലോക്ക് ഡൗൺ മാർഗനിർദ്ദേശങ്ങൾ നാളെ മുതൽ നടപ്പാകും. ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി. ടിപിആറിന് പകരം ഇനി മുതൽ പ്രതിവാര രോഗബാധ നിരക്ക് ( Weekly infection population ratio) അടിസ്ഥാനമാക്കിയാക്കും നിയന്ത്രണങ്ങൾ.