ന്യൂസ് ക്ലിക്ക് വിദേശ വിനിമയ ചട്ടങ്ങള്‍ ലംഘിച്ചെന്ന് സിബിഐ; നാല് വിദേശ സ്ഥാപനങ്ങളില്‍ നിന്ന് സ്വീകരിച്ചത് 28.5 കോടി

ഓണ്‍ലൈന്‍ മാധ്യമ സ്ഥാപനമായ ന്യൂസ് ക്ലിക്ക് വിദേശ വിനിമയ ചട്ടങ്ങള്‍ ലംഘിച്ച് പണം സ്വീകരിച്ചതായി സിബിഐ. നാല് വിദേശ സ്ഥാപനങ്ങളില്‍ നിന്നും ന്യൂസ് ക്ലിക്ക് 28.5 കോടി രൂപ സംഭാവന സ്വീകരിച്ചതായാണ് സിബിഐ എഫ്‌ഐആറില്‍ പറയുന്നത്. ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിംഗിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നതെന്നും സിബിഐ തയ്യാറാക്കിയ എഫ്‌ഐആറില്‍ വ്യക്തമാക്കി.

വാര്‍ത്ത മാധ്യമ സ്ഥാപനങ്ങള്‍ വിദേശ സംഭാവനകള്‍ സ്വീകരിക്കരുതെന്നാണ് 2010ലെ എഫ്സിആര്‍എ നിയമം. നാല് വിദേശ സ്ഥാപനങ്ങളില്‍ നിന്ന് 28.5 കോടി രൂപ ഓണ്‍ലൈന്‍ മാധ്യമ സ്ഥാപനത്തിന് ലഭിച്ചിട്ടുണ്ട്. ഇതോടെ എഫ്സിആര്‍എ ലംഘനം ആരോപിച്ചാണ് ന്യൂസ് ക്ലിക്കിനും ഡയറക്ടര്‍മാര്‍ക്കും അസോസിയേറ്റ്സിനും എതിരെ സിബിഐ കേസെടുത്തിരിക്കുന്നത്.

വേള്‍ഡ് വൈഡ് മീഡിയ ഹോള്‍ഡിംഗ് എല്‍എല്‍സി യുഎസ്എ ന്യൂസ് ക്ലിക്കില്‍ 9.59 രൂപയുടെ നിക്ഷേപം നടത്തിയെന്നും സിബിഐ തയ്യാറാക്കിയ എഫ്‌ഐആറില്‍ പറയുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുടെ പ്രചരണ വിഭാഗത്തിലെ സജീവ അംഗവുമായ ഷാങ്ഹായ് ആസ്ഥാനമായുള്ള വ്യവസായി നെവില്‍ റോയ് സിംഗം, വേള്‍ഡ് വൈഡ് മീഡിയ ഹോള്‍ഡിംഗ്‌സ് മാനേജര്‍ ജേസണ്‍ പ്‌ഫെച്ചര്‍, ന്യൂസ് ക്ലിക്കിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് പ്രബീര്‍ പുര്‍കയസ്ത എന്നിവരുടെ പേരും എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.