കാവേരി ജല തർക്കം: കർണാടകയിൽ നാളെ ബന്ദ്‌, സംസ്ഥാനം സ്തംഭിപ്പിക്കാനൊരുങ്ങി കന്നഡ സംഘടനകൾ

കാവേരി നദിയിൽ നിന്ന് തമിഴ്നാടിന് ജലം നൽകുന്നതിൽ പ്രതിഷേധിച്ച് കർണാടകയിൽ നാളെ ബന്ദ്‌. കർണാടകയിലെ നിരവധി സംഘടനകളാണ് വെള്ളിയാഴ്ചത്തെ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. കട കമ്പോളങ്ങളും വ്യാപാര കേന്ദ്രങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ട് സംസ്ഥാനം പൂർണമായി സ്തംഭിപ്പിക്കാനാണ് കന്നഡ സംഘടനകളുടെ ആഹ്വാനം.

ബെംഗളുരുവിൽ ഇന്ന് ഉച്ചയോടെ നിരോധനാജ്ഞ നിലവിൽ വന്നു. നാളെ രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ബന്ദ്. ബന്ദുമായി സഹകരിക്കണമെന്ന് സംഘടനകൾ പൊതു ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. പൊതുഗതാഗത സർവീസുകളെയും ബന്ദ് ബാധിച്ചേക്കും. സംസ്ഥാനത്തെ ബസ് – ടാക്സി – ഓട്ടോറിക്ഷാ തൊഴിലാളി യൂണിയനുകളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

സർക്കാർ ജീവനക്കാരുടെ സംഘടനകളും ബന്ദിനെ പിന്തുണക്കുന്നുണ്ട്. ബെംഗളൂരുവിലെ ടൗൺ ഹാളിൽ നിന്ന് കർണാടക രാജ്ഭവനിലേക്ക് ആയിരങ്ങളെ പങ്കെടുപ്പിച്ച് മാർച്ച് നടത്താൻ കന്നഡ സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്.

അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ കനത്ത ജാഗ്രതയിലാണ് പോലീസ്. അക്രമ സംഭവങ്ങൾ ഉണ്ടായാൽ കർശന നടപടി ഉണ്ടാകുമെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ ബി ദയാനന്ദ ഐപിഎസ്‌ പറഞ്ഞു. ബന്ദിനോടനുബന്ധിച്ചുള്ള റാലികളും പ്രതിഷേധ പ്രകടനങ്ങളും പോലീസ് തടയും. തമിഴ്നാട് സ്വദേശികൾ കൂട്ടമായി താമസിക്കുന്ന ബെംഗളുരുവിലെ ഇടങ്ങളിൽ പോലീസ് സുരക്ഷാ വിന്യാസം ശക്തമാക്കിയിട്ടുണ്ട്.

Read more

കാവേരി പ്രശ്നത്തിൽ ചൊവ്വാഴ്ച കന്നഡ ജലസംരക്ഷണ സമിതി ആഹ്വാനം ചെയ്ത ബന്ദ്‌ സമാധാനപരമായിരുന്നു. അന്ന് 175 സംഘടനകൾ ബന്ദിനെ പിന്തുണച്ചിരുന്നെങ്കിലും അവസാന നിമിഷം പല സന്കഘടനകളും പിന്മാറിയതോടെ ബന്ദ്‌ ഭാഗികമായിരുന്നു. എന്നാൽ നാളത്തെ ബന്ദിന് കർണാടകയിലെ സർവ മേഖലയിലുമുള്ള ഒട്ടുമിക്ക സംഘടനകളും പിന്തുണയുമായി എത്തിയിട്ടുണ്ട്.