അച്ഛന്‍ മരിച്ചാല്‍ മകന്‍ സ്ഥാനാര്‍ത്ഥിയാകുന്ന രാഷ്ട്രീയ മോഡല്‍ ത്രിപുരയില്‍ വിജയിച്ചില്ല; സിറ്റിങ്ങ് സീറ്റില്‍ സിപിഎമ്മിന് വന്‍ തോല്‍വി; കെട്ടിവെച്ച കാശ് പോയി; രണ്ടിടത്തും വിജയിച്ചത് ബിജെപി

ത്രിപുരയില്‍ നടന്ന നിയമസഭ ഉപതെരഞ്ഞെടുപ്പ് നടന്ന സിപിഎമ്മിന്റെ സിറ്റിങ്ങ് സീറ്റില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥിക്ക് കെട്ടിവെച്ച പണംനഷ്ടമായി. രണ്ടു മണ്ഡലങ്ങളിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കാണ് വിജയം. സിറ്റിങ് സീറ്റായ ധന്‍പൂരിന് പുറമേ സിപിഎമ്മിന്റെ സീറ്റായ ബോക്‌സാനഗറിലും ബിജെപി സ്ഥാനാര്‍ഥികള്‍ വിജയിച്ചു.

സിപിഎം എംഎല്‍എ സാംസുല്‍ ഹഖിന്റെ മരണത്തെ തുടര്‍ന്നാണ് ബോക്സാനഗര്‍ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. കേന്ദ്രമന്ത്രി പ്രതിമ ഭൂമിക് എംഎല്‍എ സ്ഥാനം രാജിവച്ചതിനെ തുടര്‍ന്നാണ് ധന്‍പൂരിലെ ഉപതിരഞ്ഞെടുപ്പ് നടന്ന്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുപ്രകാരം ബോക്സാനഗറില്‍ ബിജെപി സ്ഥാനാര്‍ത്ഥി തഫജ്ജല്‍ ഹുസൈന്‍ 30,237 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഹുസൈന്‍ 34,146 വോട്ട് നേടിയപ്പോള്‍ സിപിഎം സ്ഥാനാര്‍ത്ഥിയും മുന്‍ എംഎല്‍എയുടെ മകനുമായ മിര്‍സാന്‍ ഹുസൈന്‍ 3,909 വോട്ടില്‍ ഒതുങ്ങി. അദേഹത്തിന് കെട്ടിവെച്ച പണംനഷ്ടമായി.

2003 മുതല്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി സിപിഎം ജയിച്ചുവന്ന മണ്ഡലമാണ് ബിജെപി പിടിച്ചെടുത്തത്. പുതുപ്പള്ളിയില്‍ പിതാവിന്റെ മരണത്തില്‍ മത്സരിച്ച മകന് വിജയം നേടിയെങ്കില്‍ ത്രിപുരയില്‍ ആ നേട്ടം ഉണ്ടാക്കാന്‍ സിപിഎമ്മിന് ആയില്ല. ബോക്‌സാനഗറില്‍ സിപിഎം നേതാവ് ഷംസുല്‍ ഹഖാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയിച്ചിരുന്നത്. 4,849 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു അദേഹത്തിന്റെ ജയം.

ധന്‍പൂര്‍ മണ്ഡലത്തില്‍ 18,871 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബിജെപി സ്ഥാനാര്‍ഥി ബിന്ദു ദേബ്‌നാഥ് വിജയിച്ചത്. ബിന്ദു ദേബ്‌നാഥിന് 30,017 വോട്ടും സി.പി.എമ്മിലെ കൗശിക് ചന്ദക്ക് 11,146 വോട്ടുമാണ് ലഭിച്ചത്. 2023ലെ തെരഞ്ഞെടുപ്പില്‍ 3500 വോട്ടിനാണ് ബിജെപിയുടെ പ്രതിമ ഭൗമിക് സിപിഎം സ്ഥാനാര്‍ഥിയെ തോല്‍പ്പിച്ചത്. ഉപതിരഞ്ഞെടുപ്പിലെ കള്ളവോട്ട് നടന്നുവെന്ന് ആരോപിച്ച് വോട്ടെണ്ണല്‍ സിപിഎം ബഹിഷ്‌കരിച്ചിരിക്കുകയാണ്. വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് സിപിഎമ്മിന്റെ ആവശ്യം.