ക്രൂരമായി മർദ്ദിച്ചു, നിലത്ത് തുപ്പി ദളിത് യുവാവിനെ കൊണ്ട് തുപ്പൽ നക്കിച്ചു; ബിഹാറിൽ ഒരാൾ അറസ്റ്റിൽ

പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തോറ്റതിന്റെ അമർഷം തീർക്കാൻ ദളിത് യുവാവിനെ അതിക്രൂരമായി മർദ്ദിച്ചയാൾ അറസ്റ്റിലായി. ബിഹാറിലെ ഔറംഗാബാദിലാണ് സംഭവം. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ താൻ പരാജയപ്പെടാൻ കാരണം ദളിത് വിഭാഗത്തിൽ പെട്ടവർ വോട്ട് ചെയ്യാത്തതാണെന്ന് ആരോപിച്ച് ബൽവന്ത് സിംഗ് രണ്ട് ദളിത് യുവാക്കളെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

വോട്ട് ചെയ്യാനായി പണം നൽകിയെന്നും എന്നിട്ടും ഇവർ വോട്ട് ചെയ്തില്ലെന്നും ഇയാൾ ആരോപിക്കുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നു. ഒരു യുവാവിനെ ക്രൂരമായി മർദ്ദിച്ച ശേഷം നിലത്ത് തുപ്പി തുപ്പൽ നക്കിയെടുപ്പിക്കുന്നത് അടക്കമുള്ള ക്രൂരതയുടെ വീഡിയോ ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

വീഡിയോ വൈറലായതിന് പിന്നാലെ ജില്ല പൊലീസ് സൂപ്രണ്ട് കാന്തേഷ് കുമാർ മിശ്രയുടെ നിർദേശത്തെ തുടർന്ന് പൊലീസ് ബൽവന്തിനെ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. സംഭവം അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് പൊലീസ് സൂപ്രണ്ട് അറിയിച്ചു.