ബോറിസ് ജോൺസന്റെ ഇന്ത്യാ സന്ദർശനം സാദ്ധ്യമാകണമെന്നില്ല: മുതിർന്ന ബ്രിട്ടീഷ് ഡോക്ടർ

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഇന്ത്യാ സന്ദർശനം സാദ്ധ്യമായേക്കില്ലെന്ന് കൗൺസിൽ ഓഫ് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷന്റെ അദ്ധ്യക്ഷൻ ഡോ. ചന്ദ് നാഗ്പോൾ. ബ്രിട്ടനിൽ അതിവേഗം വ്യാപിച്ചു കൊണ്ടിരിക്കുന്ന ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസിനെ കുറിച്ചുള്ള ആശങ്കകൾ കാരണമാണിതെന്ന് ഡോ. ചന്ദ് നാഗ്പോൾ പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. അടുത്ത മാസം ഡൽഹിയിൽ നടക്കാനിരിക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനെ മുഖ്യാതിഥിയായി ക്ഷണിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ക്ഷണം ബ്രിട്ടീഷ് സര്‍ക്കാര്‍ സ്വീകരിക്കുകയും ചെയ്തിരുന്നു.

എന്നാൽ “ബോറിസ് ജോൺസന്റെ സന്ദർശനത്തെ കുറിച്ച് ഇപ്പോഴേ ഒരു തീരുമാനം പറയാൻ ബ്രിട്ടീഷ് സർക്കാരിനാവില്ല, ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ യാത്ര സാദ്ധ്യമാകണമെന്നില്ല, പ്രത്യേകിച്ചും ഈ തരത്തിലുള്ള അണുബാധയും വ്യാപനവും തുടരുകയാണെങ്കിൽ,”എന്ന് ചന്ദ് നാഗ്പോൾ പറഞ്ഞു.

“ലണ്ടനിലും മറ്റ് ഭാഗങ്ങളിലും (യുകെ തലസ്ഥാനവും മറ്റ് പ്രദേശങ്ങളും വളരെ കർശനമായ ടയർ 4 നിയന്ത്രണങ്ങൾക്ക് വിധേയമാണ്) ഏർപ്പെടുത്തിയ ലോക്ക്ഡൗൺ വൈറസിന്റെ വ്യാപനത്തെ നിയന്ത്രണവിധേയമാക്കിയാൽ ചിലപ്പോൾ യാത്ര നടന്നേക്കും,” അദ്ദേഹം പറഞ്ഞു.

അതേസമയം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഇന്ത്യാ സന്ദര്‍ശനം മാറ്റിവെയ്ക്കാൻ സമ്മർദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടീഷ് എം.പിമാര്‍ക്ക് കര്‍ഷക സംഘടനകള്‍ കത്തയയ്ക്കുമെന്ന് കര്‍ഷക നേതാവ് കുല്‍വന്ത് സിംഗ് സന്ധു അറിയിച്ചു. കര്‍ഷകരുടെ ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുംവരെ സന്ദര്‍ശനം മാറ്റിവെയ്ക്കാന്‍ എം.പിമാർ ബ്രിട്ടീഷ് പ്രധാനമന്ത്രിക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നാണ് കര്‍ഷക സംഘടനകളുടെ ആവശ്യം.