ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ നിന്നും ബിജെപിക്ക് ഒരുസീറ്റുപോലും ലഭിക്കില്ല; കേന്ദ്രസര്‍ക്കാരിന്റെ വഞ്ചനയ്ക്ക് ജനങ്ങള്‍ മറുപടി നല്‍കുമെന്ന് ഡിഎംകെ

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ ബിജെപിക്ക് ഒരുസീറ്റുപോലും ലഭിക്കില്ലെന്ന് ഡിഎംകെ. തമിഴ്‌നാടിന് ഫണ്ട് നല്‍കാതെ പ്രയാസപ്പെടുത്തിയ കേന്ദ്രസര്‍ക്കാരിന്റെ വഞ്ചനയ്ക്ക് തമിഴ്നാട്ടിലെ ജനങ്ങള്‍ ബിജെപിക്കു മറുപടി നല്‍കുമെന്ന് ഡിഎംകെ ഓര്‍ഗനൈസിങ് സെക്രട്ടറി ആര്‍എസ്ഭാരതി പറഞ്ഞു.
വെള്ളപ്പൊക്ക, ദുരിതാശ്വാസമായി ഒരുപൈസപോലും അനുവദിച്ചിട്ടില്ലെന്ന് തിരുന്നല്‍വേലിയില്‍ ഭാരതി ആരോപിച്ചു.

അതേസമയം, ബിജെപിയാണ് ഹിന്ദുക്കളുടെ യഥാര്‍ഥശത്രുവെന്നും തമിഴ്നാട്ടില്‍ നിന്നു സീറ്റുകള്‍ നേടാമെന്നുള്ളത് അതിമോഹമാണെന്നും മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പറഞ്ഞു. ബിജെപിയുടെ പൊള്ളത്തരങ്ങള്‍ ഡിഎംകെ തുറന്നുകാട്ടും.

ബിജെപി. സ്വയംരക്ഷിക്കാനും ജനങ്ങളെ കൈയിലെടുക്കാനും മതം ഉപയോഗിക്കുന്നു. ബിജെപിയുടെ പരാജയങ്ങളും തമിഴ്വിരുദ്ധ മനോഭാവവും തുറന്നുകാട്ടുമെന്നും സ്റ്റാലിന്‍ വ്യക്തമാക്കി. ബിജെപിക്ക് കൂടുതല്‍ വോട്ടുലഭിക്കുന്നത് ഉത്തരേന്ത്യയില്‍നിന്നാണ്.

എന്നിട്ടും ഹിന്ദി സംസാരിക്കുന്ന അവിടത്തെ ജനങ്ങള്‍ക്ക് എന്തെങ്കിലും ഗുണമുണ്ടായോ?. കോവിഡ് വ്യാപനവേളയില്‍ പൊടുന്നനെ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയപ്പോള്‍ ഹിന്ദി സംസാരിക്കുന്ന ഉത്തരേന്ത്യക്കാര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ ബസ് സൗകര്യം പോലും നല്‍കിയില്ല. നാടെത്താനായി അവരെ നൂറുകണക്കിന് കിലോമീറ്റര്‍ നടത്തിച്ചതിനുപിന്നിലെ ക്രൂരത കണ്ണീരിലാഴ്ത്തുന്നു.

ഇപ്പോള്‍ രാമക്ഷേത്രം കാണിച്ച് ഉത്തരേന്ത്യക്കാരെ വഴിതിരിച്ചുവിടുകയാണ് ബി.ജെ.പി സര്‍ക്കാര്‍. കൂടുതല്‍ സീറ്റുകള്‍ നേടുക എന്ന ലക്ഷ്യവുമായി ബിജെപി ദക്ഷിണേന്ത്യതില്‍ കേന്ദ്രീകരിക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍, തമിഴ്നാട്ടില്‍ നിന്ന് ഒരു സീറ്റുപോലും ബിജെപിക്ക് ലഭിക്കില്ലെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.