ഒമർ അബ്ദുല്ലയെ അപമാനിച്ച് ബി.ജെ..പി; താടി വടിക്കാൻ റേസർ ബ്ലേഡ് അയച്ച് പാർട്ടിയുടെ തമിഴ്‌നാട് ഘടകം

മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല താടി നിറഞ്ഞ മുഖവുമായി പുതിയ ഭാവത്തിൽ പ്രത്യക്ഷപ്പെട്ട ഒരു ഫോട്ടോ കഴിഞ്ഞ ദിവസങ്ങളിൽ വലിയ പ്രചാരം നേടിയിരുന്നു. കേന്ദ്ര സർക്കാർ വീട്ടുതടങ്കലിൽ വെച്ചിരിക്കുന്ന ഒമർ അബ്ദുല്ലയുടെ ഇപ്പോഴത്തെ അവസ്ഥയും കേന്ദ്ര കശ്മീരിനോട് പൊതുവിൽ കാണിക്കുന്ന അടിച്ചമർത്തലും ഇതേ തുടർന്ന് വീണ്ടും ചർച്ചയായിരുന്നു. ജനങ്ങളിൽ സഹതാപം ഉണർത്തിയ ചിത്രത്തെ എന്നാൽ മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ലയെ അപമാനിക്കാനും പരിഹസിക്കാനുമായിട്ടാണ് ബിജെപി തമിഴ്‌നാട് ഘടകത്തിന്റെ ഔദ്യോഗിക ട്വിറ്റർ ഉപയോഗിച്ചിരിക്കുന്നത്.

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും അടക്കമുള്ള പല പ്രാദേശിക രാഷ്ട്രീയ നേതാക്കളും ഈ ചിത്രം കണ്ട് നടുക്കവും സങ്കടവും രേഖപ്പെടുത്തി പ്രതികരിച്ചിരുന്നു. ചിത്രം സമകാലിക ഇന്ത്യയിലെ ജനാധിപത്യത്തിൻെറ ദുരവസ്ഥ വിവരിക്കാനായി വ്യാപകമായി ഉപയോഗിക്കപ്പെട്ടു. ഇതിൽ അസ്വസ്ഥരായാണ് ബി.ജെ.പി തമിഴ്നാട് ഘടകം ഉമറിന് താടി വടിക്കാൻ റേസർ ബ്ലേഡ് ഓൺലൈനിൽ ഓർഡർ ചെയ്തതിൻെറ സ്ക്രീൻഷോട്ട് സഹിതം ട്വിറ്ററിൽ പരിഹാസവുമായി എത്തിയത്.

ഉമർ അബ്ദുല്ലയുടെ ശ്രീനഗർ മേൽവിലാസത്തിലാണ് ‘സമ്മാനം’ ബുക്ക് ചെയ്തിരിക്കുന്നത്.

‘പ്രിയ ഒമർ അബ്ദുല്ല, നിങ്ങളുടെ അഴിമതിക്കാരായ മിക്ക സുഹൃത്തുക്കളും പുറത്ത് ജീവിതം ആസ്വദിക്കുമ്പോൾ നിങ്ങളെ ഇതുപോലെ കാണുന്നത് വളരെ നിരാശാജനകമാണ്. ദയവ് ചെയ്ത് ഞങ്ങളുടെ ഈ സംഭാവന സ്വീകരിക്കുക. എന്തെങ്കിലും സഹായം ഇക്കാര്യത്തിൽ ആവശ്യമുണ്ടെങ്കിൽ നിങ്ങളുടെ പങ്കാളിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ സമീപിക്കാൻ മടിക്കേണ്ടതില്ല’ എന്ന സന്ദേശവും ട്വിറ്ററിൽ ഇതോടൊപ്പം നൽകിയിട്ടുണ്ട്.

കശ്മീരിൻെറ പ്രത്യേക പദവി എടുത്തു കളഞ്ഞതിനെ തുടർന്ന് കഴിഞ്ഞ ഓഗസ്റ്റ് മുതൽ വീട്ടുതടങ്കലിലാണ് ഉമർ അബ്ദുല്ല. കേന്ദ്രം തടവിലാക്കിയ ശേഷം പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കഴിയുകയാണ് ഈ മുൻ കേന്ദ്ര വിദേശകാര്യ മന്ത്രി. ഒക്ടോബറിൽ ഉമർ അൽപം താടി വളർത്തിയ ചിത്രം പുറത്തു വന്നിരുന്നു. വീട്ടുതടങ്കലിൽ നിന്ന് മോചിതനാകുന്നത് വരെ താടി വടിക്കുകയില്ലെന്ന തീരുമാനത്തിലാണ് ഉമറെന്ന് വീട്ടുകാർ അന്നേ വ്യക്തമാക്കിയിരുന്നു.