മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കുന്നതിനുള്ള ബി.ജെ.പി-ശിവസേന ചർച്ചകൾ നിർത്തിവെച്ചു

മഹാരാഷ്ട്രയിൽ അടുത്ത സർക്കാർ രൂപീകരിക്കുന്നതിനെ കുറിച്ചുള്ള എല്ലാ ചർച്ചകളും ബി.ജെ.പിയും ശിവസേനയും നിർത്തിവെച്ചു. അടുത്തിടെ നടന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി-ശിവസേന സഖ്യം വിജയിച്ചു എന്നാൽ “50:50” കരാർ നിലവിലുണ്ടെന്ന് അവകാശപ്പെടുന്ന ശിവസേനയമായുള്ള ബി.ജെ.പിയുടെ തർക്കം തുടരുന്ന സാഹചര്യമാണുള്ളത്. “50:50” കരാർ പ്രകാരം മുഖ്യമന്ത്രി സ്ഥാനം രണ്ടര വർഷം വീതം ഇരുപാർട്ടികളും പങ്കിടും. എന്നാൽ ബി.ജെ.പി ഇതിന് സമ്മതം മൂളിയിട്ടില്ല.

അധികാരം പങ്കിടൽ സംബന്ധിച്ച് ശിവസേനയും ബിജെപിയും ഇന്ന് ചർച്ച നടത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഇരുകക്ഷികളും തമ്മിലുള്ള തർക്കം മൂത്തതിനാൽ ചർച്ചകൾ നിർത്തിവെച്ചിരിക്കുകയാണ്. ശിവസേനയും ബിജെപിയും തമ്മിലുള്ള ചർച്ച നാളെ പുനരാരംഭിച്ചേക്കും.

താൻ തന്നെ മുഖ്യമന്ത്രിയായി അഞ്ചു വർഷവും ഭരിക്കുമെന്ന് ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് പറയുകയും ബിജെപിയും ശിവസേനയും തമ്മിൽ “50:50” കരാറില്ലെന്ന് വ്യക്തമാക്കുകയും ചെയ്ത ദിവസം തന്നെയാണ് ബിജെപിയും ശിവസേനയും തമ്മിലുള്ള ചർച്ചകൾ താത്കാലികമായി നിർത്തിവെച്ചത് എന്നത് ശ്രദ്ധേയമാണ്. “ഞാൻ മുഖ്യമന്ത്രിയാകുമെന്നതിൽ എനിക്ക് സംശയമില്ല. ബി അല്ലെങ്കിൽ സി പദ്ധതികളൊന്നുമില്ല. പ്ലാൻ എ മാത്രമേയുള്ളൂ, അത് പ്രാവർത്തികമാക്കും,” ദേവേന്ദ്ര ഫഡ്‌നാവിസ് ചൊവ്വാഴ്ച പറഞ്ഞു.

“ശിവസേനയ്ക്ക് ചിലപ്പോൾ 5 വർഷത്തേക്ക് മുഖ്യമന്ത്രി സ്ഥാനം വേണമെന്ന് ആഗ്രഹം ഉണ്ടാകാം, എന്തെങ്കിലും ആഗ്രഹിക്കുന്നതും, എന്തെങ്കിലും നേടുക എന്നതും രണ്ട് വ്യത്യസ്ത കാര്യങ്ങളാണ്. 50:50 ഫോർമുലയിൽ മുഖ്യമന്ത്രി തസ്തികയിൽ ഒരിക്കലും ഒരു വാഗ്ദാനവും ഉണ്ടായിരുന്നില്ല. അവർ അവരുടെ ആവശ്യങ്ങൾ ഉന്നയിച്ച് വരട്ടെ, അടുത്ത തവണ സംസാരിക്കാൻ ഇരിക്കുമ്പോൾ യോഗ്യതയുള്ള ആവശ്യങ്ങൾ ഞങ്ങൾ ചർച്ച ചെയ്യും. ” ഫഡ്‌നാവിസ് കൂട്ടിച്ചേർത്തു.