യുപിയിലും ജാര്‍ഖണ്ഡിലും 'ഇന്ത്യ' ബ്ലോക്ക്, ബംഗാളില്‍ ഇന്ത്യ സഖ്യത്തിലെ സൗഹൃദ മല്‍സരത്തിലും ബിജെപി സിറ്റിങ് സീറ്റ് പിടിച്ചു തൃണമൂല്‍; 7 ഇടങ്ങളിലെ ഉപതിരഞ്ഞെടുപ്പില്‍ മൂന്നിടത്ത് ബിജെപി

രാജ്യത്ത് 7 ഇടങ്ങളില്‍ നടന്ന ഉപതിരിഞ്ഞെടുപ്പില്‍ നാലിടങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് മുന്നേറ്റം. ത്രിപുരയില്‍ സിപിഎമ്മിന്റെ സിറ്റിങ് സീറ്റടക്കം പിടിച്ച് ഉത്തരാഖണ്ഡിലെ ബാഗേശ്വറും നിലനിര്‍ത്തി മൂന്നിടത്ത് ബിജെപി വിജയിച്ചു കയറി. എന്നാല്‍ ഉത്തരാഖണ്ഡിലെ സിറ്റിങ് സീറ്റ് ബിജെപിയ്ക്ക് നിലനിര്‍ത്താനായത് കുറഞ്ഞ ഭൂരിപക്ഷത്തിലാണെന്നത് ഇന്ത്യ ബ്ലോക്കിന് വന്‍ പ്രതീക്ഷ നല്‍കുന്നുണ്ട്. ബിജെപിയുടെ പുഷ്‌കര്‍ സിങ് ധാമി മുഖ്യമന്ത്രിയായ ഉത്തരാഖണ്ഡില്‍ ഉപതിരഞ്ഞെടുപ്പുണ്ടായത് ബിജെപി എംഎല്‍എ ചന്ദന്‍ റാം ദാസിന്റെ മരണത്തോടെയാണ്. ചന്ദന്‍ റാം ദാസിന്റെ ഭാര്യ പാര്‍വതി ദാസാണ് ഭര്‍ത്താവിന്റെ നിര്യാണത്തോടെ ഇവിടെ ബിജെപിയുടെ സ്ഥാനാര്‍ഥിയായത്.

2007 മുതല്‍ നാല് തവണ തുടര്‍ച്ചയായി ബാഗേശ്വറില്‍ ജയിച്ച ചന്ദന്‍ റാം ദാസിന്റെ നിര്യാണത്തെ തുടര്‍ന്നുണ്ടായ തിരഞ്ഞെടുപ്പില്‍ 2405 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് ബിജെപിക്ക് കിട്ടിയത്. ബിജെപിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ മത്സരിച്ച മണ്ഡലമായിരുന്നു ഉത്തരാഖണ്ഡിലെ ബാഗേശ്വര്‍. ബിജെപിയുടെ സിറ്റിങ് സീറ്റില്‍ കടുത്ത മല്‍സരമാണ് കോണ്‍ഗ്രസിന്റെ ബസന്ത് കുമാര്‍ കാഴ്ച വെച്ചത്.

ഉത്തര്‍പ്രദേശിലെ ഘോസിയില്‍ സമാജ്വാദി പാര്‍ട്ടിക്ക് പിന്നില്‍ ഇന്ത്യ ബ്ലോക്ക് അണിനിരന്നതോടെ മികച്ച ലീഡ് നിലയില്‍ വിജയത്തിലെത്തുകയാണ് സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി. ബിജെപിയെ 35 ല്‍ അധികം വോട്ടുകള്‍ക്ക് പിന്നിലാക്കിയാണ് സുധാകര്‍ സിങ് അവസാനഘട്ടത്തില്‍ മുന്നേറുന്നത്. ഘോസിയില്‍ ഇന്ത്യ മുന്നണിയിലെ എല്ലാ കക്ഷികളും ചേര്‍ന്നു അഖിലേഷ് യാദവിന്റെ സമാജ്വാദി പാര്‍ട്ടിയുടെ സുധാകര്‍ സിങ്ങിനു പിന്തുണ നല്‍കിയിരുന്നു. സമാജ് വാദി പാര്‍ട്ടി വിട്ടു ബിജെപിയിലേക്കു തിരിച്ചുപോയ ധാരാസിങ് ചൗഹാന്‍ രാജിവച്ച ഒഴിവിലാണ് ഘോസിയില്‍ ഉപതിരഞ്ഞെടുപ്പു നടക്കുന്നത്. ബിജെപിയിലേക്ക് ചാടിയ ധാരാസിങ്ങ് തന്നെയാണു ബിജെപി സ്ഥാനാര്‍ഥിയായി ഇവിടെ മല്‍സരിക്കുന്നത്.

ജാര്‍ഖണ്ഡില്‍ ഇന്ത്യ ബ്ലോക്കിലെ നിര്‍ണായക കക്ഷിയായ ഹേമന്ത് സോറന്റെ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച എന്‍ഡിഎ പിന്തുണച്ച എജെഎസ്‌യുവിനെ പരാജയപ്പെടുത്തി. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ ബേബി ദേവി 17153 വോട്ടുകള്‍ക്കാണ് എജെഎസ്‌യുവിന്റെ യശോദ ദേവിയെ തോല്‍പ്പിച്ചത്. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ മുന്‍മന്ത്രി ജഗര്‍നാഥ് മഹാതോ മരിച്ച ഒഴിവിലാണ് ഇവിടെ തിരഞ്ഞെടുപ്പ് നടന്നത്.

പശ്ചിമ ബംഗാളില്‍ മമതാ ബാനര്‍ജി തന്നെയാണ് ഒന്നാമതെന്ന് തെളിയിക്കുകയാണ് ഉപതിരഞ്ഞെടുപ്പ് ഫലം. ബംഗാളിലെ ധുഗ്പുരിയില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍മല്‍ ചന്ദ്രറോയി വിജയിച്ചത് നാലായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തോടെ മാത്രമാണ്. ഇവിടെ ബിജെപിയോട് മാത്രമല്ല ഇന്ത്യ ബ്ലോക്കിലെ സഖ്യകക്ഷികളായ കോണ്‍ഗ്രസ് – സിപിഎം സഖ്യത്തോട് കൂടി മല്‍സരിച്ചാണ് ദീദിയുടെ സ്ഥാനാര്‍ത്ഥിയുടെ വിജയം. ബിജെപി സിറ്റിങ് സീറ്റായ ധുഗ്പുരി പിടിച്ചെടുക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ് ചെയ്തത്.
ബിജെപി എംഎല്‍എ ബിഷു പദറായ് മരിച്ച ഒഴിവിലാണ് ഇവിടെ തിരഞ്ഞെടുപ്പ് നടന്നത്. തപ്‌സി റോയ് ആയിരുന്നു ബിജെപി സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസ്‌സിപിഎം സഖ്യത്തിനായി സിപിഎം സ്ഥാനാര്‍ഥി ഈശ്വര്‍ ചന്ദ്രറോയിയാണ് മല്‍സരിച്ചത്.

ത്രിപുരയില്‍ സിപിഎം കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. ത്രിപുരയിലെ ബോക്‌സാനഗര്‍, ധന്‍പുര്‍ മണ്ഡലങ്ങളിലാണ് ബിജെപി സ്ഥാനാര്‍ഥികള്‍ വിജയിച്ചത്. ബോക്‌സാനഗറില്‍ ബിജെപി സ്ഥാനാര്‍ഥി തഫജല്‍ ഹുസൈന്‍ 30,237 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. സിപിഎം സ്ഥാനാര്‍ത്ഥി മിസാന്‍ ഹൊസെയ്ന്‍ 3909 വോട്ട് മാത്രമാണ് നേടിയത്. സിപിഎം സ്ഥാനാര്‍ത്ഥിക്ക് കെട്ടിവെച്ച പണംനഷ്ടമായി. ധന്‍പുരില്‍ ബിജെപി സ്ഥാനാര്‍ഥി ബിന്ദു ദേബ്‌നാഥ് 18,871 വോട്ടിനും ജയിച്ചു. ഇവിടെ സിപിഎം സ്ഥാനാര്‍ത്ഥി കൗശിക് ചന്ദ്ര നേടിയത് 11146 വോട്ടാണ്.

പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ വിജയിച്ചതോടെ കോണ്‍ഗ്രസ് സിറ്റിങ് സീറ്റ് നിലനിര്‍ത്തി. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ബഹുദൂരം മുന്നേറിയ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം 37,719 ആണ്.