കുട്ടികളില്‍ അക്രമവാസന കൂടുന്നു, സ്‌കൂള്‍, കോളേജ് പരിസരങ്ങളില്‍ മല്‍സ്യ- മാംസ വില്‍പന നിരോധിക്കുമെന്ന് ബിഹാറിലെ ബിജെപി ഉപമുഖ്യമന്ത്രി വിജയ് സിന്‍ഹ

ബിഹാറിലെ സ്‌കൂള്‍, കോളജ് പരിസരങ്ങളില്‍ മത്സ്യവും മാംസവും വില്‍ക്കുന്നത് നിരോധിക്കുമെന്ന് ഉപ മുഖ്യമന്ത്രി വിജയ് സിന്‍ഹ. കുട്ടികളിലെ അക്രമവാസന ഒഴിവാക്കാനും ആരോഗ്യം സംരക്ഷിക്കാനുമാണ് തീരുമാനമെന്ന് ബിജെപി പറഞ്ഞു. ആരാധനാലയങ്ങളുടെ പരിസരങ്ങളിലും മല്‍സ്യ- മാംസ വില്‍പ്പനയ്ക്ക് നിരോധനമുണ്ട്. ആള്‍കൂട്ടമുള്ള തുറന്ന സ്ഥലങ്ങളില്‍ വില്‍പ്പന അനുവദിക്കില്ലെന്ന് കാട്ടി ബിഹാര്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.

ആരാധനാലയങ്ങളുടെ പരിസരങ്ങളിലും മാംസ വില്‍പ്പനയ്ക്ക് നിരോധനമുണ്ട്. ലൈസന്‍സുള്ളവര്‍ക്കു മാത്രമേ മത്സ്യവും മാംസവും വില്‍ക്കാന്‍ കഴിയൂ. റോഡരികിലെ കടകളില്‍ വഴിയാത്രക്കാര്‍ കാണുന്ന രീതിയില്‍ മത്സ്യവും മാംസവും പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്നും ബിജെപി ഉപമുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ഇതിനായി ചട്ടങ്ങള്‍ രൂപീകരിക്കുകയാണ്. നിയമം കര്‍ശനമായി നടപ്പിലാക്കുമെന്നും വിജയ് കുമാര്‍ സിന്‍ഹ പറഞ്ഞു.

ആരാധനാലയങ്ങളുടെ 500 മീറ്റര്‍ പരിസരത്ത് മാംസം വില്‍ക്കുന്നത് 2025 മാര്‍ച്ചില്‍ യുപി സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഇതിന് പിന്നാലെ ചുവടുപിടിച്ചാണ് ബിഹാറിലേയും നീക്കം. നഗരവികസന വകുപ്പിനു കീഴിലുള്ള ചര്‍ച്ചകളുടെയും ജന്‍കല്യാണ്‍ സംവാദിനിടെ പ്രമുഖരുമായി നടത്തിയ ചര്‍ച്ചകളുടെയും അടിസ്ഥാനത്തിലാണ് ഈ നീക്കമെന്ന് ബിഹാര്‍ ഉപമുഖ്യമന്ത്രി വിജയ് കുമാര്‍ സിന്‍ഹ പട്നയില്‍ പറഞ്ഞു.

Read more

”പുതിയ സര്‍ക്കാരിന്റെ പുതിയ സംരംഭമാണിത്. ബീഹാറിന്റെ മാറുന്ന മുഖം വ്യക്തമായി കാണാം. നഗരവികസന വകുപ്പിനു കീഴില്‍ ഞങ്ങള്‍ ഒരു യോഗം ചേര്‍ന്നു. ജന്‍കല്യാണ്‍ സംവാദിനു കീഴിലുള്ള വിദഗ്ധരരുമായുള്ള യോഗത്തില്‍ ഉന്നയിച്ച വിഷയങ്ങള്‍ ഞങ്ങള്‍ ഗൗരവമായി എടുത്തിരുന്നു,” സിന്‍ഹ പറഞ്ഞു. ഒന്നിലധികം ആശങ്കകള്‍ മനസ്സില്‍ വെച്ചുകൊണ്ടാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്ന് ബിജെപി നേതാവ് കൂട്ടിച്ചേര്‍ത്തു. ‘ആരോഗ്യപരമായ കാഴ്ചപ്പാടില്‍, സാമൂഹിക ഇടപെടലിനും, കുട്ടികള്‍ക്കിടയിലെ അക്രമാസക്തമായ പ്രവണതകള്‍ തടയുന്നതിനും, വിദ്യാഭ്യാസ, മത സ്ഥാപനങ്ങള്‍ക്ക് സമീപവും, തിരക്കേറിയ തുറസ്സായ സ്ഥലങ്ങളിലും മാംസത്തിന്റെയും മത്സ്യത്തിന്റെയും വില്‍പ്പന ഞങ്ങള്‍ നിരോധിക്കുമെന്നാണ് വിജയ് കുമാര്‍ സിന്‍ഹ പറഞ്ഞത്.