'ഒരു സീറ്റ് എങ്കിലും കൂടുതല്‍ വേണം'; നിതീഷ് കുമാറിന്റെ കടുംപിടുത്തത്തില്‍ ജെഡിയുവിന് 102, ബിജെപിയ്ക്ക് 101; ബിഹാറില്‍ എന്‍ഡിഎ സീറ്റ് ധാരണ അവസാനഘട്ടത്തില്‍; ചിരാഗിന്റെ മോഹങ്ങള്‍ മുന്നണിയ്ക്ക് പേടിസ്വപ്‌നം

നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായ ബിഹാറില്‍ എന്‍ഡിഎയില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ അവസാനഘട്ടത്തിലെത്തി. നിതീഷ് കുമാറിന്റെ ജെഡിയുവും ബിജെപിയും തമ്മില്‍ സീറ്റ് ഷെയറിംഗില്‍ ധാരണയായതോടെ ഇനി എന്‍ഡിഎയിലുള്ള ചെറിയ പാര്‍ട്ടികളെ കൂടി അനുനയിപ്പിച്ചാല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് സീറ്റ് ധാരണ എന്ന കടമ്പ കടക്കാം. ജെഡിയു 102 സീറ്റുകളിലും ബിജെപി 101 സീറ്റുകളിലും മത്സരിക്കാനാണ് ഇപ്പോള്‍ ധാരണയായിരിക്കുന്നത്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ‘ബിജെപിയേക്കാള്‍ കുറഞ്ഞത് ഒരു സീറ്റെങ്കിലും’ കൂടുതല്‍ വേണമെന്ന നിര്‍ബന്ധം കണക്കിലെടുത്താണ് ഈ ഫോര്‍മുല. ബിഹാറില്‍ ബിജെപിയ്ക്ക് ജെഡിയു അകന്നുനിന്നപ്പോഴും പിന്തുണ നല്‍കി ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടിക്ക് (റാം വിലാസ്) 20 സീറ്റുകള്‍ അനുവദിക്കാനാണ് ധാരണയായതെന്നും സൂചനയുണ്ട്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അതായത് 2020 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജെഡിയു 115 സീറ്റുകളിലും ബിജെപി 110 സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയാണ് മല്‍സരിച്ചത്. ചെറിയ സഖ്യകക്ഷികളായ ജിതന്‍ റാം മാഞ്ചിയുടെ എച്ച്എഎമ്മിനും മുകേഷ് സാഹ്നിയുടെ വിഐപിക്കും യഥാക്രമം ഏഴ്, 11 സീറ്റുകള്‍ വീതം നല്‍കിയിരുന്നു. ഇത്തവണ ചെറുപാര്‍ട്ടികള്‍ എന്‍ഡിഎയ്ക്ക് കൂടുതല്‍ സീറ്റ് ചോദിച്ച് തലവേദന സൃഷ്ടിക്കുന്നണ്ട്. ചിരാഗ് പസ്വാന്‍ 40 സീറ്റുകളിലാണ് കണ്ണുവെച്ചിരിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 100 ശതമാനം വിജയമാണ് ചിരാകിന്റെ എല്‍ജെപിയുടെ ആവശ്യത്തിന് പിന്നില്‍. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച അഞ്ച് സീറ്റുകളിലും ചിരാഗിന്റെ പാര്‍ട്ടി വിജയം നേടിയിരുന്നു. അതിനാല്‍ സീറ്റുകളുടെ എണ്ണത്തില്‍ മാന്യതയില്‍ കുറഞ്ഞതൊന്നും തന്റെ പാര്‍ട്ടി സ്വീകരിക്കില്ലെന്ന് ചിരാഗ് പാസ്വാന്‍ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

നിതീഷ് കുമാറിന്റെ കാലങ്ങളായുള്ള കസേരയ്ക്ക് വേണ്ടിയുള്ള കാലുമാറ്റല്‍ ശ്രമം ഉയര്‍ത്തി ചിരാഗ് പസ്വാന്‍ അനുയായികള്‍ മുഖ്യമന്ത്രി കസേരയും ലക്ഷ്യം വെയ്ക്കുന്നുണ്ട്. മാസങ്ങളായി പാസ്വാന്‍ സമ്മര്‍ദ്ദ തന്ത്രം പയറ്റുന്നുണ്ട്. ബിജെപിയുമായി അടുപ്പമുണ്ടെങ്കിലും നിതീഷ് കുമാറുമായുള്ള പസ്വാന്റെ ഭിന്നത ഇപ്പോഴും തുടരുകയാണ്. പാസ്വാന്‍ 40-ല്‍ അധികം സീറ്റുകള്‍ ആവശ്യപ്പെടുമ്പോള്‍, അദ്ദേഹത്തിന് 20-ല്‍ കൂടുതല്‍ സീറ്റുകള്‍ നല്‍കരുതെന്നാണ് നിതീഷ് കുമാറിന്റെ ജെഡിയുവിന്റെ നിലപാട്. കാരണം ജെഡിയു വോട്ട് ഭിന്നിപ്പിച്ച് ബിഹാര്‍ രാഷ്ട്രീയത്തില്‍ ബിജെപിയ്ക്ക് മേല്‍ക്കൈ നേടി കൊടുത്തത് പസ്വാനും കൂട്ടരുമാണ്. 2020-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിതീഷുമായുള്ള ഭിന്നതയെ തുടര്‍ന്ന് ചിരാഗ് പാസ്വാന്റെ പാര്‍ട്ടി 135 സീറ്റുകളില്‍ തനിച്ച് മത്സരിച്ചിരുന്നു. അന്ന് ഒരു സീറ്റ് മാത്രമേ നേടാനായുള്ളൂവെങ്കിലും, വോട്ട് വിഭജനം നിതീഷ് കുമാറിന്റെ ജെഡിയുവിന് വലിയ തിരിച്ചടിയായിരുന്നു.

വോട്ട് ചോരിയുമായി രാഹുല്‍ ഗാന്ധി ബിഹാറില്‍ ശക്തമായി പ്രചാരണം നടത്തിയതിനാല്‍ ബിജെപിയും ജെഡിയുവും വലിയ ആശങ്കയിലാണ്. ബിഹാര്‍ എസ്‌ഐആറും ഭരണപക്ഷത്തെ ജനങ്ങളില്‍ നിന്ന് അകറ്റിയിട്ടുണ്ട്. 243 നിയമസഭാ സീറ്റുകളുള്ള ബിഹാറില്‍ സീറ്റുനില അനുസരിച്ച് ജെഡിയുവിനേക്കാള്‍ മികച്ച ഒറ്റകക്ഷി ബിജെപിയാണ്. എങ്ങോട്ടും മുഖ്യമന്ത്രി കസേര ഉറപ്പായാല്‍ ചാടാന്‍ മടിക്കാത്ത നിതീഷ് കുമാറിന്റെ പ്രത്യേക ‘സോഷ്യലിസ്റ്റ്’ രീതികള്‍ മുന്നണിയുടെ കെട്ടുറപ്പിനേയും ബാധിച്ചിട്ടുണ്ട്. തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതിന് ശേഷമേ സീറ്റ് വിഭജനത്തില്‍ എന്‍ഡിഎ നേതൃത്വം പ്രഖ്യാപനത്തിന് ഒരുങ്ങുകയുള്ളുവെന്നും അകത്തള സൂചനയുണ്ട്. സഖ്യകക്ഷികളെ പിടിച്ച് നിര്‍ത്തുന്നതിനൊപ്പം മത്സരിക്കാന്‍ ടിക്കറ്റ് ലഭിച്ചില്ലെങ്കില്‍ പാര്‍ട്ടി മാറാന്‍ ശ്രമിക്കുന്ന നേതാക്കളെ തടയുകയാണ് ഈ തന്ത്രം ലക്ഷ്യമിടുന്നത്. എന്‍ഡിഎയുടെ ഭാഗമായിരുന്ന മുകേഷ് സാഹ്നിയുടെ വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി പ്രതിപക്ഷ സഖ്യമായ ഇന്ത്യ സഖ്യത്തിനൊപ്പമാണ്. ചിരാഗ് പാസ്വാന്റെ പാര്‍ട്ടി, ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് മോര്‍ച്ച, ജിതന്‍ റാം മാഞ്ചിയുടെ എച്ച്എഎം തുടങ്ങിയ പാര്‍ട്ടികള്‍ക്കെല്ലാം കൂടി 40 സീറ്റെന്ന ധാരണയില്‍ മുന്നോട്ട് പോകുന്ന ബിജെപി ഒറ്റയ്ക്ക് 40 വേണമെന്ന് പറയുന്ന ചിരാഗിനെ എങ്ങനെ മെരുക്കുമെന്നാണ് ഇനി അറിയാനുള്ളത്.

Read more

ഇതിനെല്ലാം അപ്പുറം ബിഹാറില്‍ വീണാല്‍ ബിജെപിയ്ക്ക് നഷ്ടപ്പെടാന്‍ ഏറെയുണ്ട്. തോല്‍വിയെ തുടര്‍ന്ന് നിതീഷ് കുമാര്‍ കാലുമാറിയാല്‍ കേന്ദ്രഭരണത്തെ വരെ കുലുക്കാന്‍ കെല്‍പ്പുള്ള പരാജയമാകും ബിഹാറിലേത്. നിതീഷ് കുമാറും ആന്ധ്രപ്രദേശില്‍ ചന്ദ്രബാബു നായിഡുവും കൈകൊടുത്തത് കൊണ്ട് മാത്രമാണ് മൂന്നാം മോദിസര്‍ക്കാര്‍ ഭരണത്തിലുളളത്. അതിനാല്‍ തന്നെ ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ മാനം ഏറെയാണ്.