ന്യായ് യാത്ര ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയം തുറന്നുകാട്ടാന്‍; മണിപ്പൂര്‍ ഇന്ത്യയുടെ ഭാഗമല്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കരുതുന്നത്; ആഞ്ഞടിച്ച് രാഹുല്‍

ബിജെപി വിതയ്ക്കുന്ന വിദ്വേഷത്തിന്റെ രാഷ്ട്രീയം തുറന്നുകാട്ടാനാണ് ന്യായ് യാത്രയെന്ന് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദേഹം. മണിപ്പൂരിനോട് ബിജെപിക്ക് വിദ്വേഷമാണ്. ആ രാഷ്ട്രീയം തുറന്ന് കാട്ടാനാണ് ഭാരത് ജോഡേ ന്യായ് യാത്ര എന്നും രാഹുല്‍ പറഞ്ഞു.

മണിപ്പൂരില്‍ ഇന്നുവരേ മോദി എത്തിയിട്ടില്ല. മണിപ്പൂര്‍ ഇന്ത്യയുടെ ഭാഗമല്ലെന്നാണ് ബിജെപി കരുതുന്നത്. ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് മണിപ്പൂരില്‍ എത്തിയപ്പോള്‍ കണ്‍ മുന്നില്‍ കണ്ടത്. ലക്ഷക്കണക്കിന് ആളുകള്‍ ദുരിത കയത്തില്‍ മുങ്ങുമ്പോഴും പ്രധാനമന്ത്രി ഒന്നും സംഭവിക്കാത്ത മട്ടിലാണ് എന്നും രാഹുല്‍ പറഞ്ഞു.

രാഹുലിനൊപ്പം കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെ, മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യ, എ രേവന്ത് റെഡ്ഡി, സുഖ്വിന്ദര്‍സിങ് സുഖു, പ്രവര്‍ത്തക സമിതിയംഗങ്ങള്‍, നിയമസഭാ കക്ഷി നേതാക്കള്‍ തുടങ്ങിയവരടക്കം കോണ്‍ഗ്രസിന്റെ നേതൃനിര ഒന്നടങ്കം യാത്രയില്‍ അണിനിരക്കുന്നുണ്ട്. സുരക്ഷാ കാരണങ്ങളാല്‍ സോണിയ ഗാന്ധി പങ്കെടുത്തില്ല.

യാത്രയുടെ ഉദ്ഘാടന വേദിയായി ആദ്യം തീരുമാനിച്ചിരുന്നത് ഇംഫാലില്‍ ആയിരുന്നുവെങ്കിലും സുരക്ഷാ പ്രശ്നങ്ങള്‍ മുന്‍ നിര്‍ത്തി മണിപ്പൂര്‍ സര്‍ക്കാര്‍ യാത്രാനുമതി നിഷേധിച്ചിരുന്നു. യാത്രയ്ക്കിടെ നേതാക്കള്‍ക്ക് സംസ്ഥാനത്തെ രണ്ട് ജില്ലകളില്‍ രാത്രി തങ്ങാന്‍ ആസം സര്‍ക്കാരും അനുമതി നിഷേധിച്ചിരുന്നു.

യാത്ര നാളെ നാഗാലാന്‍ഡില്‍ പ്രവേശിക്കും. 66 ദിവസം നീളുന്ന ബസ് യാത്രയില്‍ മണിപ്പൂര്‍, നാഗാലാന്‍ഡ്, അസം, അരുണാചല്‍ പ്രദേശ്, മേഘാലയ, ബംഗാള്‍, ബിഹാര്‍, ജാര്‍ഖണ്ഡ്, ഒഡീഷ, ഛത്തീസ്ഗഡ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ 15 സംസ്ഥാനങ്ങളിലൂടെ രാഹുല്‍ സഞ്ചരിക്കും. 6713 കിലോമീറ്റര്‍ നീളുന്ന യാത്ര മുംബൈയില്‍ സമാപിക്കും.

2022 23 ല്‍ കന്യാകുമാരിയില്‍ നിന്നു കശ്മീരിലേക്കു ‘ഭാരത് ജോഡോ യാത്ര’ എന്ന പേരില്‍ നടത്തിയ പദയാത്രയുടെ രണ്ടാം ഘട്ടമെന്ന നിലയിലാണ് രാജ്യത്തിന്റെ കിഴക്കുനിന്നു പടിഞ്ഞാറേക്ക് രാഹുല്‍ സഞ്ചരിക്കുന്നത്. ദിവസവും ഏതാനും കിലോമീറ്റര്‍ പദയാത്രയുമുണ്ട്. ഏറ്റവുമധികം ദിവസം ചെലവിടുന്നത് യുപിയിലാണ്, 11 ദിവസം (1074 കിലോമീറ്റര്‍).