അയോധ്യ കേസ് മദ്ധ്യസ്ഥ ചര്‍ച്ചയിലൂടെ തീര്‍ക്കാന്‍ സുപ്രീം കോടതി; എതിര്‍പ്പുമായി രാംലല്ല; സ്വാഗതം ചെയ്ത് മുസ്ലിം സംഘടനകള്‍; കേസ് വിധി പറയാന്‍ മാറ്റി

അയോധ്യയില്‍ ബാബറി മസ്ജിദ് നിലനിന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കം മധ്യസ്ഥ ചര്‍ച്ചയിലൂടെ പരിഹരിക്കുന്നത് സംബന്ധിച്ച കേസ് വിധിപറയാന്‍ സുപ്രീം കോടതി മാറ്റി. മധ്യസ്ഥ ശ്രമത്തെ ഹിന്ദു സംഘടനകള്‍ കോടതിയില്‍ എതിര്‍ത്തു. മുസ്ലിം സംഘടനകള്‍ മധ്യസ്ഥ ശ്രമത്തെ അനുകൂലിച്ചു. ആരൊക്കെയാണ് മധ്യസ്ഥരായി വേണ്ടത് എന്നതു സംബന്ധിച്ച് കക്ഷികള്‍ക്ക് കോടതിയില്‍ പട്ടിക നല്‍കാമെന്നും കോടതി പറഞ്ഞു.
ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജഡ്ജിമാരായ എസ്.എ ബോബ്ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ്. അബ്ദുല്‍ നസീര്‍ എന്നിവരടങ്ങുന്ന അഞ്ചംഗ ബെഞ്ചാണ് ഇന്നു കേസ് പരിഗണിച്ചത്

ക്ഷേത്രം പണിയുന്നതില്‍നിന്ന് പിന്നോട്ടു പോകാന്‍ തയ്യാറല്ലെന്നും പള്ളി നിര്‍മ്മാണത്തിന് മറ്റൊരു സ്ഥലം നല്‍കാന്‍ തയ്യാറാണെന്നും ഹിന്ദു സംഘടനകള്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ഹിന്ദു സംഘടനകള്‍ എതിര്‍ത്താലും മധ്യസ്ഥ ശ്രമത്തിന് സുപ്രീം കോടതി ഉത്തരവിടണം എന്നായിരുന്നു മുസ്ലിം സംഘടനകള്‍ കോടതിയില്‍ ആവശ്യപ്പെട്ടത്.
മധ്യസ്ഥരുടെ പേരുകള്‍ നിര്‍ദേശിക്കാന്‍ കോടതി കക്ഷികള്‍ക്ക് നിര്‍ദേശം നല്‍കി. ഇക്കാര്യം എഴുതി നല്‍കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.
രാവിലെ 10.30ന് വാദം തുടങ്ങിയ ഉടന്‍ തന്നെ ഹര്‍ജിക്കാര്‍ മധ്യസ്ഥ ചര്‍ച്ച സംബന്ധിച്ച തങ്ങളുടെ കക്ഷികളുടെ നിലപാട് അറിയിക്കുകയായിരുന്നു. സുന്നി വഖ്ഫ് ബോര്‍ഡും ഹൈന്ദവ ട്രസ്റ്റ് നിര്‍മോഹി അഖാഡയും മധ്യസ്ഥ ചര്‍ച്ചയ്ക്ക് അനുകൂലമാണെന്ന് അറിയിച്ചപ്പോള്‍ സംഘ്പരിവാര്‍ നിയന്ത്രണത്തിലുള്ള കേസിലെ പ്രധാനകക്ഷി രാംലല്ല മധ്യസ്ഥ ചര്‍ച്ചയെ എതിര്‍ത്തു. മധ്യസ്ഥ ചര്‍ച്ചക്ക് കക്ഷികളുടെ അനുമതി നിര്‍ബന്ധമില്ലെന്നും വഖ്ഫ് ബോര്‍ഡിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍ വാദിച്ചു.

മധ്യസ്ഥ ശ്രമം തുടങ്ങും മുമ്പു തന്നെ അത് പരാജയപ്പെടും എന്നാണോ പറയുന്നതെന്ന് ജസ്റ്റിസ് എസ്.എ ബോബ്ദെ ചോദിച്ചു. ബാബര്‍ ചെയ്ത കാര്യങ്ങളില്‍ ഒരു പങ്കും നമുക്കില്ല. നിലവിലുള്ള പ്രശ്നം പരിഹരിക്കുന്നതിന് എന്തു ചെയ്യാനാവും എന്നതാണ് കോടതി പരിഗണിക്കുന്നത്. മറ്റുള്ളവരേക്കാള്‍ കൂടുതല്‍ വിശ്വാസികളാണ് നിങ്ങളെന്ന് കരുതരുതെന്നും കോടതി പറഞ്ഞു.

അയോധ്യ വിഷയം മതപരവും വൈകാരിക വിഷയമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അതുകൊണ്ടു തന്നെ രണ്ടു ഭാഗങ്ങളും കേട്ട് വൈകാരികമായ പ്രശ്നങ്ങള്‍ കണക്കിലെടുത്ത് ഇരുപക്ഷത്തെയും മുറിപ്പെടുത്താതെയുള്ള തീരുമാനമാണ് ഉചിതം. അതിനാല്‍ മധ്യസ്ഥതയിലൂടെ പ്രശ്നം പരിഹരിക്കണമെന്നും കോടതി പറഞ്ഞു.