അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ ആരോപണവിധേയനായ വിഎച്ച്പി ഉപാധ്യക്ഷനും ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയുമായ ചമ്പത് റായി രാജി വച്ചു. രാമക്ഷേത്ര ട്രസ്റ്റംഗം അനിൽ മിശ്രയും രാജി നൽകി. കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ചമ്പത് റായിക്കെതിരെ നടപടി സ്വീകരിക്കാന്‍ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചമ്പത് റായിയുടെ രാജി.
വിവാദത്തിന് പിന്നാലെ, അയോധ്യ ക്ഷേത്രത്തിൻ്റെ ഭരണ ചുമതല ജില്ലാ മജിസ്‌ട്രേറ്റിന് നൽകിയിരുന്നു. അതേസമയം, ചമ്പത് റായിക്കെതിരെ കേസെടുക്കാത്തതില്‍ വിമര്‍ശനം ശക്തമാവുകയാണ്. വിശ്വസ്തർ അറസ്റ്റിലായിട്ടും ചമ്പത് റായിയെ തൊടാത്തത് ഉന്നത രാഷ്ട്രീയ ഇടപെടലാണെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. സത്യം പുറത്ത് വരുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിച്ചു. അയോധ്യ സംഭാവന തട്ടിപ്പില്‍ ചമ്പത് റായിയുടെ വിശ്വസ്തന്‍ ടിനു യാദവ് അടക്കം എട്ട് പേരാണ് ഇതുവരെ അറസ്റ്റിലായത്.
Read more
അതിനിടെ അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പിൽ എട്ടു പ്രതികളെയും കോടതിയിൽ ഹാജരാക്കി.ഫൈസാബാദ് കോടതിയിലാണ് ഹാജരാക്കിയത്. പ്രതിഷേധ സാധ്യത കണക്കിലെടുത്തുകൊണ്ട് കോടതിയിൽ സുരക്ഷ വർധിപ്പിച്ചു. കാണാതായ 60 കിലോ വെള്ളിക്കട്ടികൾ കണ്ടെത്തിയതായും സൂചനയുണ്ട്. വെള്ളക്കട്ടികൾ ഉരുക്കി സൂക്ഷിച്ച നിലയിൽ എന്ന് എസ്ഐടി വൃത്തങ്ങൾ അറിയിച്ചു.







