തേനും നെയ്യും നല്‍കി മൂടിയ ചേല അഴിച്ചുമാറ്റും; സ്വര്‍ണസൂചിയില്‍ അഞ്ജനമെടുത്ത് കണ്ണെഴുതും; അയോധ്യയിലെ ബാലരാമന്‍ ഇന്ന് 12.20ന് കണ്ണുതുറക്കും

ഇന്ന് ഉച്ചയ്ക്ക് 12.20ന് അയോധ്യയില്‍ ബാലരാമന്‍ കണ്ണുതുറക്കും (നേത്രനിമീലനം). കഴിഞ്ഞ 16 ന് ആരംഭിച്ച പൂജകള്‍ക്കൊടുവിലാണ് പ്രസിദ്ധമായ ഈ ചടങ്ങ് ഇന്നു നടക്കുന്നത്. രാമജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റംഗം അനില്‍ മിശ്രയും ഭാര്യ ഉഷയുമാണ് പൂജകളുടെ പ്രധാന കാര്‍മികര്‍.

വാരാണസിയിലെ ലക്ഷ്മികാന്ത് ദീക്ഷിതാണ് മുഖ്യപുരോഹിതന്‍. നേരത്തെ തേനും നെയ്യും നല്‍കിയ ശേഷം വിഗ്രഹത്തിന്റെ കണ്ണുകള്‍ ചേല ഉപയോഗിച്ചു മറച്ചിരുന്നു. കണ്ണുകള്‍ മൂടിക്കെട്ടിയ ഈ ചേല ഇന്ന് അഴിച്ചുമാറ്റും. സ്വര്‍ണസൂചിയില്‍ അഞ്ജനമെടുത്ത് ബാലരാമന്റെ കണ്ണെഴുതുമെന്നാണ് പുരോഹിതര്‍ വ്യക്തമാക്കുന്നത്. മിഴിതുറക്കുന്നതും രാമവിഗ്രഹത്തിനു പൂര്‍ണ ഭഗവത്ചൈതന്യം കൈവരുമെന്നാണു വിശ്വാസം. 125 ആചാര്യന്മാരാണ് ചടങ്ങുകളുടെ ഭാഗമാകുന്നത്.

പ്രാണ പ്രതിഷ്ഠ ചടങ്ങുകള്‍ ഇന്നു രാവിലെ 11 നു ചടങ്ങുകള്‍ തുടങ്ങും. 10.25 നു പ്രധാനമന്ത്രി നരേന്ദ്ര മോദി രാമജന്മഭൂമിയിലെത്തും. 12.05നു പ്രധാനചടങ്ങുകള്‍ക്കു തുടക്കമാകും. 12.30നു പ്രധാനമന്ത്രി അതിഥികളെ അഭിസംബോധന ചെയ്യും. നാളെ ക്ഷേത്ര സമുച്ചയം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും.

പ്രതിഷ്ഠാ ചടങ്ങുകള്‍ ഡിഡി ന്യൂസിലും 4 കെയിലുള്ള ദൂരദര്‍ശന്‍ നാഷണല്‍ ചാനലുകളിലും തത്സമയം കാണാം. മറ്റു ചാനലുകള്‍ക്കു തത്സമയ സംപ്രേഷണത്തിനായി ദൂരദര്‍ശന്‍ യ്യൂട്യൂബ് ലിങ്ക് കൈമാറും. വിവിധരാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളിലും കോണ്‍സുലേറ്റുകളിലും രാജ്യമെമ്പാടുമുള്ള ക്ഷേത്രങ്ങളിലും ചടങ്ങുകള്‍ തത്സമയം കാണാനാകും.