61-ാം വയസ്സിൽ എം.ബി.ബി.എസ് റാങ്ക് പട്ടികയിൽ; ഒടുവില്‍ കിട്ടിയ സീറ്റ് വിട്ടുകൊടുത്ത് മുൻ അധ്യാപകൻ

അറുപത്തിയൊന്നാം വയസില്‍ എംബിബിഎസ് റാങ്ക് പട്ടികയില്‍ ഇടം നേടിയ മുന്‍ അധ്യാപകന്‍ പുതുതലമുറയ്ക്ക് വേണ്ടി തന്റെ സീറ്റ് വിട്ടുകൊടുത്തു. തമിഴ്‌നാട് ധര്‍മപുരി സ്വദേശിയായ കെ.ശിവപ്രകാശം ആണ് തന്റെ സീറ്റ് വിട്ടു നല്‍കിയത്. അഖിലേന്ത്യ പ്രവേശന പരീക്ഷയായ നീറ്റില്‍ വിജയിച്ചാണ് ശിവപ്രകാശം മെഡിക്കല്‍ ഡിഗ്രി പഠിക്കാനുള്ളവരുടെ ലിസ്റ്റില്‍ ഇടം നേടിയത്.

ചെന്നൈ ഓമന്തൂര്‍ ആശുപത്രിയില്‍ നടന്ന കൗണ്‍സിലിംഗിലാണ് ഇദ്ദേഹത്തിന് സീറ്റ് ലഭിച്ചത്. ഇദ്ദേഹത്തിന്റെ കുട്ടിക്കാലത്തെ സ്വപ്‌നമാണ് ഡോക്ടര്‍ ആകണം എന്നത്. ഈ ആഗ്രഹം പൂര്‍ത്തീകരിക്കുന്നതിനാണ് ശിവപ്രകാശം പരീക്ഷ എഴുതിയത്. പഠിക്കണം എന്ന ആഗ്രഹത്തോടെയാണ് റാങ്ക് ലിസ്റ്റില്‍ കയറിയതെങ്കിലും മകന്റെ ഉപദേശ പ്രകാരം പുതുതലമുറയ്ക്ക് വഴിമാറുകയാണ് എന്നാണ് ശിവപ്രകാശം പറഞ്ഞത്.

റാങ്ക് ലിസ്റ്റില്‍ 349-ാം സ്ഥാനമാണ് ശിവപ്രകാശത്തിന് ലഭിച്ചത്. റാങ്ക് പ്രകാരം എംബിബിഎസ് സീറ്റ് ഉറപ്പായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ച പുതുതലമുറയിലെ ഒരു വിദ്യാര്‍ത്ഥിയുടെ അവസരം നഷ്ടമാകും എന്ന് മകന്‍ പറഞ്ഞതിനെ തുടര്‍ന്ന് തന്റെ എംബിബിഎസ് സ്വപ്നം ഇദ്ദേഹം ഉപേക്ഷിക്കുകയായിരുന്നു. കന്യാകുമാരി മെഡിക്കല്‍ കോളേജില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുകയാണ് ശിവപ്രകാശത്തിന്റെ മകന്‍. സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നും അധ്യാപകനായി വിരമിച്ചയാളാണ് ശിവപ്രകാശം.

മെഡിക്കല്‍ പ്രവേശനം നേടിയാലും പ്രായക്കൂടുതല്‍ കാരണം പത്തോ ഇരുപതോ വര്‍ഷം മാത്രമേ തനിക്ക് സേവനം അനുഷ്ഠിക്കാനാകുകയുള്ളൂ. അതേ സമയം ചെറുപ്പക്കാര്‍ക്ക് 50 വര്‍ഷത്തോളം ഡോക്ടറായി സേവനം അനുഷ്ഠിക്കാന്‍ സാധിക്കും. വിരമിച്ച ഒരു സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്‍ എന്നനിലയില്‍ മറ്റൊരു വിദ്യാര്‍ത്ഥിയുടെ അവസരം നഷ്ടപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് സീറ്റ് ഉപേക്ഷിക്കുന്നത് എന്ന് ശിവപ്രകാശം പറഞ്ഞതായി തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇക്കാര്യം വാര്‍ത്തയായി മാറിയതോടെ മെഡിക്കല്‍ കൗണ്‍സലിങ് സെലക്ഷന്‍ കമ്മിറ്റിയും വിശദീകരണവുമായി രംഗത്തെത്തി. ശിവപ്രകാശത്തിന് നിയമപ്രകാരം മെഡിക്കല്‍ കോഴ്സില്‍ ചേരാനാകില്ല എന്നാണ് കമ്മിറ്റിയുടെ വിശദീകരണം. 60 വയസ്സ് കഴിഞ്ഞവര്‍ക്കും ഇപ്പോഴത്തെ പ്ലസ്ടുവിന് പകരമുള്ള പ്രീ യൂണിവേഴ്സിറ്റി കോഴ്സ് (പി.യു.സി.) കഴിഞ്ഞവര്‍ക്കും മെഡിക്കല്‍ സീറ്റിന് അര്‍ഹത ഇല്ല എന്നും സെലക്ഷന്‍ കമ്മിറ്റി സെക്രട്ടറി അറിയിച്ചു.