അസമിൽ പ്രളയം ശക്തമായതോടെ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും പെട്ട് മരിച്ചവരുടെ എണ്ണം 134 ആയി. കഴിഞ്ഞ ദിവസം രണ്ടുകുട്ടികളടക്കം എട്ടുപേർ മരിച്ചതോടെയാണ് മരണസംഖ്യ 134 ആയി ഉയർന്നതെന്ന് അധികൃതർ അറിയിച്ചു. മരിച്ചവരിൽ എട്ടുപേർ കഞ്ചാർ ജില്ലക്കാരും മറ്റുള്ളവർ കാംരുപ് മെട്രോ, മൊറിഗോൺ, നാഗോൺ എന്നിവിടങ്ങളിൽ നിന്നുള്ളവരുമാണ്.
22 ലക്ഷത്തിലധികം ആളുകൾ ഇപ്പോഴും ദുരിതബാധിതരായി തുടരുന്നുവെന്നാണ് അസമിൽ നിന്നും പുറത്ത് വരുന്ന റിപ്പോർട്ടുകളിൽ പറയുന്നത്. നിലവിൽ ബാർപേട്ട ജില്ലയിൽ മാത്രം 6,14,950 ദുരന്തബാധിതരാണുള്ളത്. 18 ജില്ലകളിലെ 538 ദുരിതാശ്വാസ കാമ്പുകളിലായി 1,91,194 ആളുകൾ അഭയം തേടിയിട്ടുണ്ടെന്നും ദുരന്തനിവാരണ അതോറിറ്റിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്
നദികളിൽ ജലനിരപ്പ് കുറയുന്നുണ്ടെങ്കിലും കൊപിലി, ബരാക്, കുഷിയാര എന്നീ നദികൾ ഇപ്പോഴും അപകടനിലക്ക് മുകളിലാണ് ഒഴുകുന്നത്. സിൽചാർ നഗരം തുടർച്ചയായ ഏഴാം ദിവസവും വെള്ളത്തിനടിയിലാണ്.
Read more
ദുരന്ത ബാധിത പ്രദേശങ്ങളിൽ ഭക്ഷണപാക്കറ്റുകൾ, കുടിവെള്ള കുപ്പികൾ, മറ്റ് അവശ്യവസ്തുക്കൾ എന്നിവ ഇന്ത്യൻ വ്യോമസേന എയർ ഡ്രോപ് ചെയ്യുന്നുണ്ട്. എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ്, അഗ്നിരക്ഷാസേന, അസം പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.