അരവിന്ദ് കെജ്‌രിവാൾ തിഹാർ ജയിലിൽ; പ്രത്യേക ഡയറ്റ്, ഭഗവദ് ഗീതയും, രാമയണവും 'ഹൗ പ്രൈം മിനിസ്റ്റേഴ്സ് ഡിസൈഡ്' എന്ന പുസ്തകവും ലഭ്യമാക്കണമെന്ന് ആവശ്യം

ഡൽഹി മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ തിഹാർ ജയിലിലേക്ക് മാറ്റി. ഇഡി കസ്റ്റഡി കാലാവധി ഇന്നവസാനിക്കാനിരിക്കെ ഇന്ന് രാവിലെയാണ് കെജ്‌രിവാളിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുകൊണ്ടുള്ള ഉത്തരവിറങ്ങിയത്. 15 ദിവസത്തേക്കാണ് റോസ് അവന്യു കോടതി കെജ്‌രിവാളിനെ ജുഡീഷ്യൽ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. അതേസമയം അറസ്റ്റിനെതിരെ കെജ്‌രിവാൾ സമർപ്പിച്ച ഹർജിയില്‍ ഹൈക്കോടതി ഇഡിക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.

വൈകിട്ട് നാല് മണിയോടെയാണ് കെജ്രിവാളിനെ തിഹാർ ജയിലില്‍ എത്തിച്ചത്. തിഹാറിലെ രണ്ടാം നമ്പർ ജയിലിലാണ് കെജ്‌രിവാൾ കഴിയുക. ദേശീയ പാത ഉപരോധിച്ച് പ്രതിഷേധിച്ച എഎപി പ്രവർത്തകർ വാഹനങ്ങള്‍ തടഞ്ഞത് തിഹാർ ജയലിന് മുന്നില്‍ നാടകീയ രംഗങ്ങള്‍ക്ക് വഴിയൊരുക്കി. ആരോഗ്യസ്ഥിതി കണക്കിലെടുത്ത് പ്രത്യേക ഡയറ്റിനുള്ള സൗകര്യവും ഭഗവദ് ഗീതയും രാമയണവും ഹൗ പ്രൈം മിനിസ്റ്റേഴ്സ് ഡിസൈഡ് എന്ന പുസ്തകവും തനിക്ക് ലഭ്യമാക്കണമെന്നും കെജ്‌രിവാൾ ആവശ്യപ്പെട്ടിട്ടുണ്ട്.

കെജ്‍രിവാൾ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് ഇഡി കോടതിയെ അറിയിച്ചു. ഭാവിയിൽ തങ്ങൾക്ക് കസ്റ്റഡി ആവശ്യമായിവരുമെന്നും ഇഡി വ്യക്തമാക്കി. കെജ്‍രിവാൾ ഉപയോഗിച്ചിരുന്ന ഡിജിറ്റൽ ഡിവൈസുകളുടെ പാസ്‌വേഡുകൾ നൽകിയിട്ടില്ലെന്നും ചോദ്യങ്ങൾക്ക് തനിക്ക് അറിയില്ല എന്നത് മാത്രമാണ് മറുപടിയെന്നും ഇഡി കോടതിയില്‍ വാദിച്ചു. ഈ സാഹചര്യത്തില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടണമെന്നായിരുന്നു ഇഡിയുടെ ആവശ്യം.

കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കെജ്‍രിവാളിനെ കോടതിയില്‍ ഹാജരാക്കിയത്. കഴിഞ്ഞ 28 ന് ദില്ലി റൗസ് അവന്യൂ കോടതി കെജ്രിവാളിന്റെ കസ്റ്റഡി കാലവധി നാല് ദിവസത്തെക്ക് കൂടി നീട്ടിയിരുന്നു.