അശോക സർവകലാശാലയിലെ പ്രൊഫസറുടെ അറസ്റ്റ്; സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

അശോക സ‌ർവകലാശാലയിലെ അധ്യാപകൻ അലിഖാൻ മഹ്മൂദാബാദിനെ അറസ്റ്റ് ചെയ്ത നടപടിയിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. വിഷയത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മനുഷ്യാവകാശ ലംഘനം നടന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ നടപടി.

മാധ്യമ റിപ്പോർട്ടുകൾ പരിശോധിക്കുമ്പോൾ മനുഷ്യാവകാശ ലംഘനം നടന്നതായി കണ്ടെത്തിയെന്നും വിഷയത്തിൽ ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ നിർദേശം നൽകി. ഹരിയാന ഡിജിപിക്കാണ് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിർദേശം നൽകിയിരിക്കുന്നത്. അതേസമയം, അധ്യാപകൻ അലി ഖാൻ മഹ്മൂദാബാദിന് ഉപാധികളോടെ സുപ്രീംകോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചു. അന്വേഷണത്തിന് മൂന്നംഗ പ്രത്യേക സംഘത്തെ നിയോഗിക്കാൻ ഹരിയാന സർക്കാരിന് നിർദേശവും നൽകി.

ഹരിയാന ഡൽഹി സംസ്ഥാനങ്ങൾക്ക് പുറത്തുള്ളവരാകണം കേസ് അന്വേഷിക്കാൻ, പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കാനും നിർദേശിച്ചു. അധ്യാപകനെതിരെ മറ്റ് നടപടികൾ എടുക്കരുതെന്ന് അശോക സർവകലാശാലയോടും കോടതി നിർദേശം നൽകിയിട്ടുണ്ട്. ഇത്തരം സമയത്ത് ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടി അഭിപ്രായം പറയരുത് എന്ന് പ്രൊഫസറോട് സുപ്രീംകോടതി ശാസിച്ചു. ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തിലായിരുന്നു അലിഖാനെ അറസ്റ്റ് ചെയ്‌ത്‌ 14 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടത്.

Read more