നിരുപാധികം മാപ്പു പറയാം; കോടതിയലക്ഷ്യ കേസില്‍ അര്‍ണബ് ഗോസ്വാമി

2016ലെ കോടതിയലക്ഷ്യ കേസില്‍ നിരുപാധികം മാപ്പുപറയാമെന്ന് റിപബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫും എംഡിയുമായ അര്‍ണബ് ഗോസ്വാമി. അന്തരിച്ച പരിസ്ഥിതി പ്രവര്‍ത്തകനും ‘ദ എനര്‍ജി ആന്‍ഡ് റിസോഴ്സസ് ഇന്‍സ്റ്റിറ്റ്യൂട്ട്’ മുന്‍ തലവനുമായ ആര്‍.കെ പച്ചൗരി നല്‍കിയ കേസിലാണ് പ്രതികരണം.

ടൈംസ് നൗവില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കെയാണ് അര്‍ണബിനെതിരെ പച്ചൗരി കേസ് കൊടുത്തത്. പച്ചൗരിക്കെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കരുതെന്ന കോടതി ഉത്തരവുകള്‍ മനഃപൂര്‍വം ലംഘിച്ചെന്ന് കാണിച്ചായിരുന്നു മാധ്യമങ്ങള്‍ക്കെതിരെ പച്ചൗരി കേസ് കൊടുത്തത്.

അന്ന് ടൈംസ് ഓഫ് നൗ എഡിറ്റര്‍ ഇന്‍ ചീഫായിരുന്ന അര്‍ണബിനും ബെന്നെറ്റ് ആന്‍ഡ് കോള്‍മാന്‍, ദ എക്മോണിക് ടൈംസ്, രാഘവ് ഓഹ്രി, പ്രണോയ് റോയ് എന്നിവര്‍ക്കെതിരെയും പരാതി നല്‍കിയിരുന്നു. കേസ് നടപടികള്‍ക്കിടെ 2020 ഫെബ്രുവരി 13ന് പച്ചൗരി മരിക്കുകയായിരുന്നു.

മുതിര്‍ന്ന അഭിഭാഷകയായ മാളവിക ത്രിവേദിയാണ് അര്‍ണബ് ഗോസ്വാമിക്ക് വേണ്ടി ഡല്‍ഹി ഹൈക്കോടതിയില്‍ ഹാജരായത്. ഒരാഴ്ചയ്ക്കിടെ അര്‍ണബിന്റെ നിരുപാധിക മാപ്പ് സമര്‍പ്പിക്കാമെന്ന് അഭിഭാഷക ജസ്റ്റിസ് മന്‍മീത് പ്രിതം സിംഗ് അറോറയെ അറിയിച്ചു.