അമരീന്ദർ സിംഗ് പുതിയ പാർട്ടി രൂപീകരിക്കും; വിശദാംശങ്ങൾ പിന്നാലെ എന്ന് മുൻ മുഖ്യമന്ത്രി

അടുത്ത വർഷം പഞ്ചാബിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പഞ്ചാബിൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് പ്രഖ്യാപിച്ചു. പഞ്ചാബിൽ ഞാൻ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കും. അതിന്റെ വിശദാംശങ്ങൾ പിന്നാലെ പറയും,” അമരീന്ദർ സിംഗ് ബുധനാഴ്ച പറഞ്ഞു. പാർട്ടി തുടങ്ങാനുള്ള അവസരത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയുമായുള്ള സഖ്യമുണ്ടാകുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് സീറ്റ് പങ്കിടൽ ക്രമീകരണം തന്റെ പാർട്ടി തേടുമെന്ന് സിംഗ് പറഞ്ഞു. ബിജെപിയുമായി കൂട്ടുകൂടുമെന്ന് താൻ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും, എന്നാൽ സീറ്റ് പങ്കിടുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ താനും തന്റെ പാർട്ടിയും ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഫെഡറലിസത്തെയും സംസ്ഥാന സ്വയംഭരണത്തെയും കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ട, പഞ്ചാബിൽ അതിർത്തി രക്ഷാസേനയുടെ (ബിഎസ്എഫ്) അധികാരപരിധി വിപുലീകരിക്കാനുള്ള കേന്ദ്രത്തിന്റെ നീക്കത്തെ മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് പിന്തുണച്ചിരുന്നു. തന്റെ “അടിസ്ഥാന പരിശീലനം” ഒരു സൈനികന്റേതാണെന്നും 9.5 വർഷമായി മുഖ്യമന്ത്രിയെന്ന നിലയിൽ സംസ്ഥാനത്തെ സുരക്ഷാ, രഹസ്യാന്വേഷണ വിഷയങ്ങളിൽ സജീവമായി ഇടപെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“സുരക്ഷാ സേനകൾ പ്രൊഫഷണലുകളാണ്, നമ്മുടെ സുരക്ഷയ്‌ക്കായാണ് അവർ പ്രവർത്തിക്കുന്നത്. അവർ ഒരു തരത്തിലും സർക്കാരിന് ഭീഷണിയല്ല, പഞ്ചാബിൽ അവർ സർക്കാർ ഏറ്റെടുക്കാൻ പോകുന്നില്ല, അതിനാൽ അവർ അവരുടെ കടമ നിർവഹിക്കുകയും സംസ്ഥാനത്തെയും പൗരന്മാരെയും സംരക്ഷിക്കുകയും ചെയ്യട്ടെ.” അമരീന്ദർ സിംഗ് പറഞ്ഞു.

സംസ്ഥാനം മുൻകാലങ്ങളിലേതു പോലെ പ്രക്ഷുബ്ധമായ ഒരു കാലഘട്ടത്തിലൂടെ കടന്നുപോകാൻ ആഗ്രഹിക്കുന്നില്ലെന്ന് അമരീന്ദർ സിംഗ് പറഞ്ഞു. ഡ്രോണുകൾ ഉപയോഗിച്ച് ആയുധങ്ങൾ, സ്ഫോടകവസ്തുക്കൾ, ലഹരിമരുന്ന് എന്നിവ അതിർത്തി കടന്നെത്തുന്നതിനെ കുറിച്ച് അദ്ദേഹം മുന്നറിയിപ്പ് നൽകി. പഞ്ചാബിലും ഭൂഗർഭ തുരങ്കങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു.

ഈ ഡ്രോണുകൾ ചൈനീസ് ഡ്രോണുകളാണ് – അവയുടെ റേഞ്ചും ഭാരം വഹിക്കാനുള്ള ശേഷിയും അനുദിനം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഈ ഡ്രോണുകൾക്ക് ചണ്ഡീഗഡ് വരെ സാധനങ്ങൾ എത്തിക്കാനും ഇറക്കാനും കഴിയുന്ന ദിവസം വിദൂരമായിരിക്കില്ല. അതിനാൽ റിസ്ക് എടുക്കാൻ കഴിയില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.