ഓഹരി വിപണിയില്‍ തലപൊക്കാനാവാതെ അദാനി; വര്‍ഷത്തിലെ ഏറ്റവും വലിയ തിരിച്ചടി; ലോക സമ്പന്നരില്‍ തിരിച്ചിറക്കം; പ്രതീക്ഷ നല്‍കുന്നത് അദാനി എന്റര്‍പ്രൈസ് മാത്രം

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വന്നിട്ട് ആഴ്ചകള്‍ കഴഞ്ഞിട്ടും ഓഹരി വിപണിയില്‍ തലപൊക്കാനാവാതെ അദാനി ഗ്രൂപ്പിന്റെ കമ്പനികള്‍. എല്ലാ കമ്പനികളും 52 ആഴ്ചയിലെ ഏറ്റവും വലിയ നഷ്ടത്തിലാണ് ഇന്നു വ്യാപാരം അവസാനിപ്പിച്ചത്. അദാനി എന്റര്‍പ്രൈസസ് മാത്രമാണ് വലിയ തിരിച്ചടികള്‍ നേരിടാത്തത്. അദാനിയുടെ കീഴിലുള്ള ലിസ്റ്റ് ചെയ്ത പത്തില്‍ എട്ടുകമ്പനികളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇതോടെ ലോക സമ്പന്നരുടെ പട്ടികയില്‍ വീണ്ടും ഗൗതം അദാനി പിന്നോക്കം പോയി. ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചിക പ്രകാരം അദാനി ഇപ്പോള്‍ ലോക സമ്പന്നരില്‍ 24ാം സ്ഥാനത്താണ്. ഫെബ്രുവരി 14 വരെയുള്ള കണക്കുകള്‍ പ്രകാരം അദാനിയുടെ ആസ്തി 52.4 ബില്യണ്‍ ഡോളറാണ്.

ഫോര്‍ബ്‌സ് റിയല്‍-ടൈം ബില്യണയര്‍ സൂചിക പ്രകാരം ആസ്തി 53 ബില്യണ്‍ ഡോളറും. യു.എസ് ആസ്ഥാനമായുള്ള ഗവേഷക സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ടിനു പിന്നാലെയാണ് ലോക സമ്പന്നരില്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന അദാനിയുടെ വീഴ്ച തുടങ്ങിയത്. അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളില്‍ വന്‍ തകര്‍ച്ച നേരിട്ടതാണ് തിരിച്ചടിയായത്. ഓഹരി മൂല്യം ഉയര്‍ത്തി കാണിച്ച് അദാനി ഗ്രൂപ് വഞ്ചന നടത്തിയെന്ന ആരോപണമാണ് പ്രധാനമായും ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലുള്ളത്.

ആരോപണം അദാനി തള്ളിയെങ്കിലും അന്വേഷണം ആവശ്യപ്പെട്ട് പൊതുതാല്‍പര്യ ഹര്‍ജികളടക്കം അദാനി ഗ്രൂപ്പിനെതിരെ എത്തി. പിന്നാലെ അന്വേഷണത്തിന് വിദഗ്ധ സമിതിയെ നിയോഗിക്കാമെന്ന സുപ്രീംകോടതി നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തു. ജനുവരി 24നാണ് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നത്.

അതേസമയം, മുന്നാം പാദത്തില്‍ അദാനി എന്റര്‍പ്രൈസസിന്റെ അറ്റാദായം 820 കോടിയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 12 കോടി രൂപ നഷ്ടത്തിലായിരുന്നു കമ്പനി. 2022-23 സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തെ അപേക്ഷിച്ച് അറ്റാദായം ഉയര്‍ന്നു. 460 കോടി രൂപയായിരുന്നു രണ്ടാം പാദത്തിലെ അറ്റാദായം. പ്രവര്‍ത്തന വരുമാനം 42 ശതമാനം ഉയര്‍ന്ന് 26,612 കോടി രൂപയിലെത്തി. 26,171 കോടി രൂപയാണ് മൂന്നാം അദാനി എന്റര്‍പ്രൈസസിന്റെ ചെലവ്. ലാഭം ഉയര്‍ന്നതോടെ അദാനി എന്റര്‍പ്രൈസസിന്റെ ഓഹരി വില ഉയര്‍ന്നത്.