അപകടത്തില്‍പ്പെട്ട കപ്പലിലെ എല്ലാ ജീവനക്കാരും സുരക്ഷിതര്‍; കാര്‍ഗോയ്ക്ക് അടുത്തേയ്ക്ക് പോകരുത്; തിരുവനന്തപുരം-കൊല്ലം തീരങ്ങളിലും ജാഗ്രത നിര്‍ദ്ദേശം

അറബിക്കടലില്‍ കൊച്ചി തീരത്തിനോട് അടുത്തുണ്ടായ കപ്പല്‍ അപകടത്തില്‍ 24 ജീവനക്കാരും സുരക്ഷിതരെന്ന് റിപ്പോര്‍ട്ടുകള്‍. കൊച്ചി തീരത്ത് നിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടമുണ്ടായത്. തുടര്‍ന്ന് ആദ്യ മണിക്കൂറുകളില്‍ ഒന്‍പത് പേരെ രക്ഷപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജീവനക്കാര്‍ എല്ലാവരും വിദേശികളാണ്.

വിഴിഞ്ഞത്ത് നിന്ന് കൊച്ചിയിലേക്ക് പോയ എംഎസ്സി എല്‍സാ 3 എന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്. നാവികസേനയുടെ ഡ്രോണിയര്‍ ഹെലികോപ്ടറും ഉള്‍പ്പടെ രക്ഷപ്രവര്‍ത്തനത്തിന് എത്തിയിരുന്നു. വിഴിഞ്ഞത്ത് നിന്ന് കൊച്ചിയിലെത്തി പിന്നീട് തൂത്തുക്കുടിയിലേക്ക് പോകേണ്ടതായിരുന്നു കപ്പല്‍.

ഇന്ന് രാത്രി 10നാണ് കപ്പല്‍ കൊച്ചിയില്‍ എത്തേണ്ടിയിരുന്നത്. നിലവില്‍ കേരളാ തീരത്തിനടുത്ത് കടലില്‍ ചരിഞ്ഞുകിടക്കുന്ന നിലയിലാണ് കപ്പല്‍. മറൈന്‍ ഗ്യാസ് ഓയില്‍, വെരി ലോ സള്‍ഫര്‍ ഫ്യുവല്‍ എന്നിവയാണ് മറിഞ്ഞ കപ്പലിലെ കണ്ടെയ്നറുകളില്‍ ഉള്ളതെന്നാണ് വിവരം. കപ്പലുകളിലുണ്ടായിരുന്ന കണ്ടെയ്‌നറുകള്‍ കടലില്‍ വീണതിന് പിന്നാലെ ജാഗ്രത മുന്നറിയിപ്പ് നല്‍കിയിരുന്നു.

കൊല്ലം, തിരുവനന്തപുരം തീരത്തും ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. നേരത്തെ തൃശൂര്‍ – കൊച്ചി – ആലപ്പുഴ തീരത്താണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നത്. കണ്ടെയ്നറുകള്‍ തീരത്ത് അടിഞ്ഞാല്‍ തൊടരുതെന്നും പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ദുരന്ത നിവാരണ അതോറിറ്റി.

Read more

കാര്‍ഗോയ്ക്ക് അടുത്തേയ്ക്ക് പോകരുതെന്നും നിര്‍ദേശമുണ്ട്. കോസ്റ്റ് ഗാര്‍ഡ് വിവരം നല്‍കിയതിനെത്തുടര്‍ന്നാണ് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയത്. തീരത്ത് കണ്ടെയ്‌നറുകള്‍ കണ്ടാല്‍ പൊലീസിനെ അറിയിക്കുകയോ 112ല്‍ വിളിക്കുകയോ ചെയ്യണം.