സനാതന ധര്‍മത്തെ അധിക്ഷേപിച്ചതിന്റെ പരിണിത ഫലം; താഴെതട്ടില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെയും വിജയം; കോണ്‍ഗ്രസിനെ പരിഹസിച്ചു ബിജെപിയെ പുകഴ്ത്തിയും വെങ്കിടേഷ് പ്രസാദ്

വോട്ടെണ്ണിയ നാലു സംസ്ഥാനങ്ങളില്‍ മൂന്നിലും ദയനീയമായി തോല്‍വി ഏറ്റുവാങ്ങിയ കോണ്‍ഗ്രസിനെ പരിഹസിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വെങ്കിടേഷ് പ്രസാദ്. സനാതന ധര്‍മത്തെ അധിക്ഷേപിച്ചാല്‍ അതിന്റെ പരിണിത ഫലമുണ്ടാകുമെന്ന് വെങ്കിടേഷ് പ്രസാദ് എക്‌സില്‍ കുറിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വന്‍ വിജയം നേടിയ ബിജെപിക്ക് അഭിനന്ദനങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും നേതൃത്വത്തിന്റെയും താഴെതട്ടില്‍ പാര്‍ട്ടി നടത്തിയ പ്രവര്‍ത്തനങ്ങളുടെയും വിജയമാണിത്. സനാതന ധര്‍മത്തെ അധിക്ഷേപിച്ചാല്‍ അതിന്റെ ഫലം അനുഭവിക്കേണ്ടിവരുമെന്നാണ് അദേഹം പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നത്.

സനാതന ധര്‍മം ഡെങ്കിപ്പനിക്കും മലേറിയയും സമമാണെന്നും നിര്‍മാര്‍ജ്ജനം ചെയ്യേണ്ടതാണെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയ്‌നിധി സ്റ്റാലില്‍ നേരത്തെ നടത്തിയ പ്രസ്താവന പിടിച്ചായിരുന്നു വെങ്കിടേഷ് പ്രസാദിന്റെ പ്രതികരണം.

Read more

അതേസമയം, നാല് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തെരഞ്ഞെടുപ്പിന്റെ അന്തിമചിത്രം തെളിയവേ തിരിച്ചടിയേറ്റ് കോണ്‍ഗ്രസ്. കൈയിലിരുന്ന രണ്ട് സംസ്ഥാനങ്ങളില്‍ അധികാരം നഷ്ടമായപ്പോള്‍ ആശ്വസിക്കാനുള്ളത് തെലങ്കാനയിലെ വിജയം മാത്രം. ബി.ജെ.പിയോട് നേര്‍ക്കുനേര്‍ പോരാടിയ മൂന്നിടത്തും- രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്- കോണ്‍ഗ്രസിന് പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലാകുമെന്ന് വിലയിരുത്തിയ ഈ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് പരാജയം ഫലത്തില്‍ ഇന്‍ഡ്യ മുന്നണിക്കും തിരിച്ചടിയായിരിക്കുകയാണ്.