മോദിയുടെ വസതിയിലേക്കുള്ള എഎപി മാർച്ച്; പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി, മെട്രോ സ്റ്റേഷനുകൾ അടച്ചു

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ആം ആദ്മി പ്രവർത്തകർ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷമുണ്ടായി. പട്ടേല്‍ ചൗക്ക് മെട്രോ സ്റ്റേഷന് പുറത്ത് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.

മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചും സുരക്ഷ ഒരുക്കിയിരിക്കുകയാണ് ഡൽഹി പൊലീസ്. ഇത് ഭേദിച്ചാണ് പ്രവർത്തകർ പ്രതിഷേധിക്കുന്നത്. പട്ടേൽ ചൗക്ക് മെട്രോ സ്റ്റേഷന് ചുറ്റും പൊലീസ് സന്നാഹം കൂട്ടിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ വസതിക്ക് സമീപമുള്ള ലോക് കല്യാൺ മെട്രോ സ്‌റ്റേഷനും സെൻട്രൽ സെക്രട്ടറിയേറ്റ് മെട്രോ സ്റ്റേഷനും പ്രവര്‍ത്തകര്‍ എത്തുന്നത് തടയാനായി പൊലീസ് നേരത്തെ അടച്ചു. തുഗ്ലക് റോഡ്, സഫ്ദർജങ് റോഡ്, കമാൽ അത്താതുർക്ക് മാർഗ് എന്നിവിടങ്ങളിൽ വാഹനങ്ങൾ നിർത്തുന്നതിനും പാർക്ക് ചെയ്യുന്നതിനും ട്രാഫിക് പൊലീസ് വിലക്കേർപ്പെടുത്തിയിരുന്നു.

പഞ്ചാബിൽ നിന്നടക്കമാണ് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഡൽഹിയിലേക്ക് എത്തിയത്. ഇവരോട് പിരിഞ്ഞുപോകണമെന്നും അല്ലെങ്കിൽ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. ഇതേസമയം ഡൽഹിയിൽ വാര്‍ത്താസമ്മേളനം വിളിച്ച ആം ആദ്മി പാര്‍ടി നേതാവും ഡൽഹി മന്ത്രിയുമായ സൗരഭ് ഭരദ്വാജ് ആശുപത്രികളിൽ സൗജന്യ മരുന്നും, പരിശോധനകളും തുടരാൻ ഇഡി കസ്റ്റഡിയിലുള്ള മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നിര്‍ദ്ദേശം നൽകിയെന്ന് പറഞ്ഞു. ഡൽഹിയിലെ ജനങ്ങൾക്കൊപ്പം എക്കാലവും ഉണ്ടാകുമെന്ന് കെജ്‌രിവാൾ പറഞ്ഞതായും അദ്ദേഹം വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു.