പൊതുമേഖല ബാങ്കുകളിൽ 31,898 കോടി രൂപയുടെ തട്ടിപ്പു നടന്നതായി വെളിപ്പെടുത്തൽ

സാമ്പത്തികവർഷത്തിന്റെ ആദ്യപാദത്തിൽ രാജ്യത്തെ 18 പൊതുമേഖലാ ബാങ്കുകളിൽ 31,898 കോടി രൂപയുടെ തട്ടിപ്പു നടന്നതായി വെളിപ്പെടുത്തൽ. 2480 സംഭവങ്ങളിലായാണിത്. പൊതുപ്രവർത്തകനായ ചന്ദ്രശേഖരൻ ഗൗറിന് റിസർവ് ബാങ്കിൽനിന്ന് വിവരാവകാശനിയമപ്രകാരം ലഭിച്ച മറുപടിയിലാണിക്കാര്യമുള്ളത്.

തട്ടിപ്പിന്റെ 38 ശതമാനവും നടന്നത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ)യിലാണ്; 1197 സംഭവങ്ങളിലായി 12,012.77 കോടി രൂപയുടെ തട്ടിപ്പ്. 381 സംഭവങ്ങളിലായി 2855.46 കോടി രൂപയുടെ വെട്ടിപ്പു നടന്ന അലഹബാദ് ബാങ്കാണ് തൊട്ടുപിന്നിൽ.

99 സംഭവങ്ങളിലായി 2526.55 കോടി രൂപയുടെ തട്ടിപ്പു നടന്ന പഞ്ചാബ് നാഷണൽ ബാങ്കാണ് മൂന്നാം സ്ഥാനത്ത്. 75 സംഭവങ്ങളിലായി 2297 .05 കോടി രൂപയുടെ തട്ടിപ്പാണ് ബാങ്ക് ഓഫ് ബറോഡയിൽ നടന്നത്. എന്നാൽ, ഏതുതരം തട്ടിപ്പാണ് നടന്നതെന്നോ ബാങ്കിനും ഉപഭോക്താക്കൾക്കും ഇതുകാരണമുണ്ടായ നഷ്ടമെത്രയെന്നോ ആർ.ബി.ഐ. മറുപടിയിൽ വ്യക്തമാക്കിയിട്ടില്ല.

മറ്റു പ്രധാന ബാങ്കുകളിൽ നടന്ന തട്ടിപ്പ് (തുക കോടി രൂപയിൽ)

ഓറിയന്റൽ ബാങ്ക് 2138.08

കനറാ ബാങ്ക്-2035.81

സെൻട്രൽ ബാങ്ക്‌ ഓഫ് ഇന്ത്യ 1982.27

യുണൈറ്റഡ് ബാങ്ക് 1196.19

കോർപ്പറേഷൻ ബാങ്ക് 960.80

ഇന്ത്യൻ ഓവർസീസ് ബാങ്ക്‌ 934.67

സിൻഡിക്കേറ്റ് ബാങ്ക് 795.75

യൂണിയൻ ബാങ്ക് 753.37

ബാങ്ക് ഓഫ് ഇന്ത്യ-517

യു.സി.ഒ. ബാങ്ക് 470.74