17കാരിയെ പഠനം നിര്‍ത്തി ബാറില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിച്ചു; അമ്മയ്ക്കെതിരെ കേസ്

17കാരിയായ മകളെ പഠനമുപേക്ഷിച്ച് ബാറില്‍ ജോലിയെടുക്കാന്‍ നിര്‍ബന്ധിച്ചെന്ന പരാതിയില്‍ അമ്മയ്ക്കെതിരെ കേസ്. കുടുംബം പോറ്റുന്നതിനായി പഠനം നിര്‍ത്തി ബാറില്‍ ജോലി ചെയ്യണമെന്ന് അമ്മയും അമ്മയുടെ കാമുകനും ചേര്‍ന്ന് തന്നെ നിര്‍ബന്ധിച്ചതായി പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞതായി മുംബൈ പൊലീസ് വ്യക്തമാക്കി.

അമ്മയുടെയും കാമുകന്റെയും നിരന്തര പീഡനത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം പെണ്‍കുട്ടി വീടുവിട്ടിറങ്ങിയതായി പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിന്നീട് പെണ്‍കുട്ടിയെ കണ്ടെത്തിയെങ്കിലും അമ്മയുടെ കൂടെ പോകാന്‍ കുട്ടി വിസമ്മതിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

തുടര്‍ന്ന് പെണ്‍കുട്ടിയെ അഭയകേന്ദ്രത്തിലേക്ക് മാറ്റിയപ്പോയാണ് പീഡന വിവരം തുറന്ന് പറഞ്ഞത്. ഇരുവര്‍ക്കുമെതിരെ ഐപിസി സെക്ഷന്‍ 323 പ്രകാരവും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും കേസെടുത്തതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.