കര്‍ണാടകയില്‍ രണ്ടുവര്‍ഷത്തില്‍ 6.57 ലക്ഷം കോടിയുടെ മൂലധനനിക്ഷേപം; 2.3 ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭിക്കും; 1100 സംരംഭങ്ങള്‍ക്ക് കൂടി അംഗീകാരം; അഭിമാന നേട്ടത്തില്‍ സിദ്ധരാമയ്യ സര്‍ക്കാര്‍

കഴിഞ്ഞ രണ്ടുവര്‍ഷത്തില്‍ 6.57 ലക്ഷം കോടി രൂപയുടെ മൂലധനനിക്ഷേപം സംസ്ഥാനത്തേക്ക് എത്തിയെന്ന് സിദ്ധരാമയ്യ സര്‍ക്കാര്‍. ഈ കാലയളവില്‍ വന്‍കിട കമ്പനികളുമായി 115 ധാരണാപത്രങ്ങളിലാണ് ഒപ്പിട്ടത്.

ഈ നിക്ഷേപങ്ങള്‍ യാഥാര്‍ഥ്യമാകുന്നതോടെ 2.3 ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭിക്കും. കൂടാതെ സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്ന 1100 സംരംഭങ്ങള്‍ക്ക് അംഗീകാരം നല്‍കുകയും ചെയ്തു. ഇതിലൂടെ നാലുലക്ഷംകോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നതെന്നും കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി.

അടുത്ത അഞ്ചുവര്‍ഷത്തില്‍ 7.5 ലക്ഷം കോടി നിക്ഷേപം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനമാണ് നടക്കുന്നതെന്ന് വ്യവസായവകുപ്പ് മന്ത്രി എം.ബി. പാട്ടീല്‍ അറിയിച്ചു.

ഈ സംരംഭങ്ങള്‍കൂടി യാഥാര്‍ഥ്യമാകുന്നതോടെ സംസ്ഥാനത്ത് പുതിയ 20 ലക്ഷം തൊഴില്‍സൃഷ്ടിക്കാന്‍ സാധിക്കും. നിക്ഷേപസാധ്യതയുള്ള മേഖലകള്‍ കണ്ടെത്തി ഇവയിലേക്ക് നിക്ഷേപം ആകര്‍ഷിക്കാനുള്ള പ്രവര്‍ത്തനരൂപരേഖ സര്‍ക്കാര്‍ തയാറാക്കിയിട്ടുണ്ടെന്ന് അദേഹം പറഞ്ഞു.

Read more

പ്രതിരോധവ്യവസായം, സെമികണ്ടക്ടര്‍ ഉത്പാദനം, ഇലക്ട്രോണിക്‌സ്, റോബോട്ടിക്‌സ്, വൈദ്യുതവാഹനങ്ങള്‍, വസ്ത്രനിര്‍മാണം തുടങ്ങിയ മേഖലകളില്‍ പുതിയ സംരംഭങ്ങള്‍ക്ക് നിക്ഷേപം കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്നും എംബി പാട്ടീല്‍ പറഞ്ഞു.