രാജ്യദ്രോഹ കേസ്; ഐഷ സുൽത്താനയ്ക്ക് മുൻകൂർ ജാമ്യം അനുവദിച്ച് ഹെെക്കോടതി

രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താനയ്ക്ക് മുൻകൂർ ജാമ്യം അനുവദിച്ച് ഹെെക്കോടതി. കോടതി വിധിയിൽ സന്തോഷമുണ്ടെന്നും നീതി ലഭിക്കുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്നും ഐഷ  പറഞ്ഞു. ലക്ഷദ്വീപിലെ ജനങ്ങളുടെ അവകാശത്തിന് വേണ്ടിയുളള പോരാട്ടം തുടരുമെന്നും ഐഷ സുൽത്താൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

എന്റെ വായിൽ നിന്ന് വീണുപോയ വാക്ക് തൊട്ടടുത്ത ദിവസം തന്നെ തിരുത്തിയിരുന്നു. നിയമത്തിൽ നല്ല വിശ്വാസമുണ്ടായിരുന്നു. ഇങ്ങിനെ ശബ്ദം ഉയർത്തുന്നവർക്കെതിരെ ഇത്തരം നടപടികളുമായി ഈ ആളുകൾ പോകരുതെന്നാണ് തന്റെ ആഗ്രഹമെന്നും ഐഷ പറഞ്ഞു.

വിധി മാത്രമേ താൻ കേട്ടിട്ടുള്ളൂ. വിധിയെ കുറിച്ച് കൂടുതൽ കാര്യം അറിയില്ലെന്നും അവർ പറഞ്ഞു. ലക്ഷദ്വീപ് പൊലീസുകാരുടെ ചോദ്യം ചെയ്യലിൽ തനിക്ക് പരാതിയില്ല. കേസ് ഗൂഢാലോചനപരമാണ്. എന്നാൽ പൊലീസുകാർ തങ്ങളുടെ ജോലി ചെയ്തതാണ്. എന്റെ നാടിന്റെ പ്രശ്നം തരണം ചെയ്യാനാണ് താൻ ഇറങ്ങിയത്. ഞാനിപ്പോൾ ക്വാറന്റൈനിലാണ്. ഇനിയും മുന്നോട്ട് തന്നെ പോകും. ജനങ്ങളെല്ലാം ഒറ്റക്കെട്ടാണെന്നും ഐഷ സുൽത്താന പറഞ്ഞു.

ലക്ഷദ്വീപിലെ ഭരണ പരിഷ്കാരവുമായി ബന്ധപ്പെട്ട്, ചാനൽ ചർച്ചയ്ക്കിടെ നടത്തിയ ബയോ വെപ്പൺ പരാമർശം നടത്തിയതിനെ തുടർന്നാണ്‌ ഐഷയ്ക്ക് എതിരെ രാജ്യദ്രോഹം കുറ്റം ചുമത്തിയത്. ലക്ഷദ്വീപിലെത്തിയ ഐഷ, ക്വാറന്‍റൻൈ നിയമ ലംഘനങ്ങൾ നടത്തിയെന്നാരോപിച്ചുള്ള രേഖകളും ദ്വീപ് ഭരണകൂടം ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു.