തിരുവനന്തപുരത്ത് മോഷണ കേസില്‍ കസ്റ്റഡിയിലെടുത്ത ആള്‍ ശുചിമുറിയിൽ തൂങ്ങിമരിച്ചു

തിരുവനന്തപുരത്ത് മോഷണക്കേസില്‍ കസ്റ്റഡിയില്‍ എടുത്തയാള്‍  തൂങ്ങിമരിച്ചു. കരിമഠം സ്വദേശി അൻസാരിയാണ് ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ തൂങ്ങിമരിച്ചത്.  വൈകിട്ട് 5 മണിയോടെ സ്റ്റേഷനിൽ എത്തിച്ച ഇയാൾ ബാത്ത്റൂമിൽ  തൂങ്ങുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

കിഴക്കേകോട്ടയില്‍ നിന്നും മൊബൈൽ മോഷ്ടിച്ചുവെന്ന് ആരോപിച്ച് നാട്ടുകാര്‍ പിടികൂടിയെ അന്‍സാരിയെ പൊലീസെത്തി സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയായിരുന്നു.  കരിമഠം കോളനിയിൽ നിന്നുള്ള മറ്റ് രണ്ട് പേർക്കൊപ്പമാണ് സ്റ്റേഷനിൽ നിർത്തിയിരുന്നത്. കോവിഡ് പ്രോട്ടോകോൾ പ്രകാരമാണ് പ്രതിയെ സൂക്ഷിച്ചിരുന്നതെന്നും രണ്ട് ഹോംഗാര്‍ഡുകള്‍ക്ക് പ്രതികളുടെ സുരക്ഷാചുമതല നല്‍കിയിരുന്നുവെന്നും ഫോര്‍ട്ട് പൊലീസ് പറയുന്നു.

ഫോർട്ട് സി ഐയാണ് പ്രതിയെ കിഴക്കേകോട്ടയിൽ നിന്നും കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിലെത്തി കുറച്ച് കഴിഞ്ഞ്  ബാത്ത്റൂമിൽ കയറിയ  അൻസാരിയെ കാണാത്തതിനാൽ കതക് തല്ലി തകർത്ത് അകത്ത് കയറിയപ്പോഴാണ് ഇയാള്‍ ആത്മഹത്യ ചെയ്തതായി കണ്ടെത്തിയതെന്നാണ് പൊലീസിന്‍റെ വിശദീകരണം.  പരാതിക്കാരൻ എത്താതിനാൽ അൻസാരിക്കെതിരെ കേസെടുത്തില്ലെന്നും പൊലീസ് പറയുന്നു.

മൃതദേഹം ജനറൽ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. മേൽനടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി ഫോർട്ട് പൊലീസ് അറിയിച്ചു.