'ബ്രിട്ടീഷുകാരില്‍ നിന്നും മോചനം നേടിയത് ആര്‍എസ്എസുകാരുടെ കീഴിലാകാനല്ല, കേന്ദ്രത്തിലും കേരളത്തിലും അധികാരത്തിൽ തിരിച്ചെത്തും'; രാഹുൽ ഗാന്ധി

ആര്‍എസ്എസ്- കോണ്‍ഗ്രസ് പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ് രാജ്യത്ത് നടക്കുന്നതെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി. രാജ്യം ബ്രിട്ടീഷുകാരില്‍ നിന്നും മോചനം നേടിയത് ആര്‍എസ്എസുകാരുടെ കീഴില്‍ ആകാനല്ല. സാധാരണക്കാര്‍ക്കൊപ്പമാണ് കോണ്‍ഗ്രസ്. അതാണ് ബിജെപിയുമായുള്ള വ്യത്യാസമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വയനാട്ടില്‍ റോഡ് ഷോയില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍.

രാഷ്ട്രീയത്തിനപ്പുറം സ്‌നേഹം നല്‍കുന്നതിന് വയനാട്ടുകാര്‍ക്ക് നന്ദി. വയനാട് എന്റെ കുടുംബവും നിങ്ങള്‍ എന്റെ കുടുംബത്തിലെ അംഗങ്ങളുമാണ്. ഒരു കുടുംബത്തിലെ സഹോദരനും സഹോദരിക്കും വ്യത്യസ്ത രാഷ്ട്രീയമായിരിക്കാം. അതിന്റെ അര്‍ത്ഥം അവര്‍ക്ക് പരസ്പരം സ്‌നേഹമോ ബഹുമാനമോ ഇല്ലായെന്നല്ല. മറ്റു മനുഷ്യരെ ബഹുമാനിക്കുന്നതില്‍ നിന്നാണ് രാഷ്ട്രീയം തുടങ്ങുന്നത്. ആര്‍എസ്എസിന്റെയും കോണ്‍ഗ്രസിന്റെയും പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ് രാജ്യത്ത് നടക്കുന്നത്.

ഒറ്റരാജ്യം, ഒറ്റ ഭാഷ, ഒരു നേതാവ് എന്നാണ് ബിജെപിയും പ്രധാനമന്ത്രിയും പറഞ്ഞുകൊണ്ടിരിക്കുന്നത്. രാജ്യത്തെക്കുറിച്ചുള്ള അടിസ്ഥാനപരമായ തെറ്റിദ്ധാരയാണത്. ഭാഷയെന്നത് മുകളില്‍ നിന്നും അടിച്ചേല്‍പ്പിക്കുന്നയൊന്നല്ല. മനുഷ്യന്റെ ഹൃദയത്തില്‍ നിന്നും ഉരുതിരിഞ്ഞുവരുന്നതാണ്. മലയാളം ഹിന്ദിയേക്കാള്‍ താഴെയാണെന്ന് മലയാളികളോട് പറഞ്ഞാല്‍ ഇത് മലയാളികളെയും മലയാളത്തെയും അപമാനിക്കുന്നതിന് തുല്യമാണ്, രാഹുല്‍ ഗാന്ധി പറഞ്ഞു.

വയനാട്ടിലെ വന്യ ജീവി പ്രശ്‌നം പരിഹരിക്കാന്‍ ഒപ്പമുണ്ടാകും. സങ്കീര്‍ണ്ണമായ പ്രശ്‌നമാണ്. വയനാട്ടില്‍ വരുന്നത് വീട്ടില്‍ വരുന്നത് പോലെ. അമ്മയോട് പത്ത് ദിവസം വയനാട്ടില്‍ താമസിക്കാന്‍ പറയും. ഒരു മാസം താമസിക്കണമെന്നുണ്ടെന്നും പക്ഷേ തണുപ്പ് പ്രശ്‌നമാണെന്നും പറയും. നിലമ്പൂര്‍ നഞ്ചകോട് റെയില്‍വേ അധികാരത്തിലെത്തിയാല്‍ നടപ്പാക്കാന്‍ സാധിക്കും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വയനാടിനെ അപമാനിക്കുന്നു. മെഡിക്കല്‍ കോളജ് പ്രശ്‌നം വേഗം പരിഹരിക്കാന്‍ കഴിയും, മുഖ്യമന്ത്രിക്ക് ഒരുപാട് തവണ കത്തെഴുതി, പക്ഷേ നടന്നില്ല.’ എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

കേന്ദ്രത്തിലും കേരളത്തിലും കോൺഗ്രസ് അധികാരത്തിൽ ഇല്ലാത്തത് വികസനത്തെ ബാധിച്ചുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രണ്ടിടത്തും കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമെന്നും എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്നും രാഹുൽ പറഞ്ഞു. വൻകിടക്കാരുടെ കടങ്ങൾ മോദി സർക്കാർ എഴുതി തള്ളിയെന്ന് പുല്‍പ്പള്ളിയിലെ റോഡ് ഷോയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.16ലക്ഷം കോടി രൂപയാണ് എഴുതി തള്ളിയത്. 2024ൽ ഇന്ത്യ മുന്നണി അധികാരത്തിൽ വരുമ്പോൾ കർഷകരുടെ കടം എഴുതി തള്ളും. ഈ രാജ്യത്തെ അതി സമ്പന്നരുടെ കടം എഴുതി തള്ളിയ സർക്കാരിന് അതി ദരിദ്രരായ കർഷകരുടെ കടം എഴുതി തള്ളാൻ കഴിയണം.

യുപിഎ സർക്കാർ കർഷകരുടെ കടം എഴുതി തള്ളിയപ്പോൾ കർഷകരെ അലസരക്കിയെന്ന് മാധ്യമങ്ങൾ പറഞ്ഞു. ഇപ്പോൾ മോദി സർക്കാർ സമ്പന്നരുടെ കടം എഴുതി തള്ളുമ്പോൾ അവരെ സഹായിക്കുകയാണെന്നാണ് മാധ്യമങ്ങൾ പറയുന്നത്. കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് വില കിട്ടുന്നില്ല. കർഷകരോട് ചെയ്യുന്ന കുറ്റകൃത്യമാണ് ഇത്. കർഷക സംഭരണ സംവിധാനങ്ങൾ മുഴുവൻ ഒരു കുത്തകയ്ക്കു കീഴിൽ ആക്കിയിരിക്കുകയയാണ്. അദാനിക്ക് കീഴിലാണ് ഇതെല്ലാമെന്ന് കർഷകർ തന്നെ പറയുന്നുണ്ട്. ഹിമാചലില്‍ കാർഷിക സംഭരണ ശാലകൾ നിയന്ത്രിക്കുന്നത് അദാനി ആണ്.

മിനിമം താങ്ങു വില ഉറപ്പിക്കാൻ ആകില്ല എന്ന് പറഞ്ഞതിലൂടെ കർഷകരെ പ്രധാനമന്ത്രി അപമാനിക്കുകയാണ് ചെയ്തത്. ഇന്ത്യ മുന്നണി അധികാരത്തിൽ വരുമ്പോൾ കർഷകരുടെ താല്പര്യം സംരക്ഷിക്കുമെന്ന് ഉറപ്പ് തരുകയാണ്. ലോകത്തെ പ്രധാന രാജ്യങ്ങളെല്ലാം കാർഷിക അടിത്തറയിൽ ആണ് വളർന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.