'കൂട്ടക്കൊല നടത്തി അവര്‍ക്ക് എങ്ങനെ അനായാസം കടന്നുകളയാന്‍ കഴിഞ്ഞു?; പാക് അതിര്‍ത്തിയില്‍ നിന്ന് ഇത്രയും ദൂരം ആയുധധാരികള്‍ എങ്ങനെ എത്തി?'; മറുപടി പറയാന്‍ കേന്ദ്രസര്‍ക്കാര്‍ ബാധ്യസ്ഥമാണെന്ന് ഹരീഷ് വാസുദേവന്‍

ജമ്മു കശ്മീരിലെ പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ സുരക്ഷാ വീഴ്ച സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന് മുന്നില്‍ പല ചോദ്യങ്ങളും ഉയരുന്നുണ്ട്. ഇന്റലിജന്‍സ് വിഭാഗത്തിന് ആക്രമണ സാധ്യത സംബന്ധിച്ച് മുന്നറിയിപ്പ് കിട്ടിയിട്ടും സുരക്ഷ വീഴ്ച ഉണ്ടായതടക്കം കാര്യങ്ങളില്‍ മോദി സര്‍ക്കാരിനെതിരെ ശക്തമായ ചോദ്യം ഉയരുന്നുണ്ട്. പാക്ക് അതിര്‍ത്തിയില്‍ നിന്ന് ഇത്രയും ദൂരമകലെ വരെ ആയുധധാരികളായ നുഴഞ്ഞുകയറ്റക്കാര്‍ക്ക് എങ്ങനെ എത്താന്‍ കഴിഞ്ഞുവെന്ന പ്രസക്തമായ ചോദ്യം അഡ്വക്കേറ്റ് ഹരീഷ് വാസുദേവന്‍ ചോദിക്കുന്നു.

പഹല്‍ഗാം ആക്രമണത്തിന്റെ എല്ലാ വേദനയും കടിച്ചു പിടിച്ച് നമ്മള്‍ ചോദിക്കേണ്ട ചില കാര്യങ്ങളുണ്ട് എന്ന് ഓര്‍മ്മപ്പെടുത്തുകയാണ് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ അഡ്വക്കേറ്റ് ഹരീഷ് വാസുദേവന്‍. കൂട്ടക്കൊല നടത്തിയതിന് ശേഷം നുഴഞ്ഞുകയറ്റക്കാരായ ആയുധധാരികള്‍ക്ക് അനായാസം കടന്നുകളയാന്‍ എങ്ങനെ സാധിച്ചുവെന്ന ചോദ്യവുമുണ്ട്. സുരക്ഷാവീഴ്ച ആരുടെ ഉത്തരവാദിത്തമാണെന്ന ചോദ്യവും ഹരീഷ് വാസുദേവന്‍ ഉയര്‍ത്തുന്നു. മറുപടിയും വിശദീകരണവും രാജ്യത്തോടു പറയാന്‍ കേന്ദ്ര സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്ന കാര്യവും സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ഹരീഷ് വാസുദേവന്‍ കുറിക്കുന്നുണ്ട്. ഒപ്പം ഉത്തരം പറയാതിരിക്കാന്‍ പല ക്യാപ്‌സ്യൂളുകള്‍ വിതരണത്തിന് റെഡിയാണെന്ന പരിഹാസവുമുണ്ട്.

ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം

പഹല്‍ഗാം ആക്രമണത്തിന്റെ എല്ലാ വേദനയും കടിച്ചു പിടിച്ച് നമ്മള്‍ ചോദിക്കേണ്ട ചില കാര്യങ്ങളുണ്ട്.

1. പാക്ക് അതിര്‍ത്തിയില്‍ നിന്ന് ഇത്രയും ദൂരമകലെ വരെ ആയുധധാരികളായ നുഴഞ്ഞുകയറ്റക്കാര്‍ക്ക് എങ്ങനെ എത്താന്‍ കഴിഞ്ഞു?
2. കൂട്ടക്കൊല നടത്തിയ ശേഷം അവിടെ നിന്ന് അനായാസം കടന്നു കളയാന്‍ അവര്‍ക്ക് എങ്ങനെ സാധിച്ചു? സുരക്ഷാവീഴ്ച ആരുടെ ഉത്തരവാദിത്തമാണ്??

മറുപടിയും വിശദീകരണവും രാജ്യത്തോടു പറയാന്‍ കേന്ദ്ര സര്‍ക്കാര്‍ ബാധ്യസ്ഥമാണ്.
ഉത്തരം പറയാതിരിക്കാന്‍ പല ക്യാപ്‌സ്യൂളുകള്‍ വിതരണത്തിന് റെഡിയാണ്