നിലമ്പൂർ തിരഞ്ഞെടുപ്പിലെ തോൽവിയുടെ പശ്ചാത്തലത്തിൽ തിരുത്തേണ്ടത് തിരുത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പരാജയം സംബന്ധിച്ച് പാർട്ടിയും, ഇടതുമുന്നണിയും വിശദമായി പരിശോധിക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. അതേസമയം നിമ്പൂരിൽ വർഗീയത, തീവ്ര ശക്തികളുമായി കൂട്ടുകെട്ടുണ്ടാക്കിയാണ് യുഡിഎഫ് ജയിച്ചതെന്നും എംവി ഗോവിന്ദൻ കുറ്റപ്പെടുത്തി.
ദേശാഭിമാനി ലേഖനത്തിലാണ് എംവി ഗോവിന്ദൻ്റെ വിമർശനം. ‘യുഡിഎഫിന്റെ വര്‍ഗീയ കൂട്ടുകെട്ട് ദൂരവ്യാപക പ്രത്യാഘാതം’ എന്ന തലക്കെട്ടിലാണ് ലേഖനം. പ്രിയങ്ക ഗാന്ധിയും, രാഹുൽ ഗാന്ധിയും ജയിച്ചത് ജമാഅത്തെ ഇസ്‌ലാമിയുടെ വോട്ട് നേടിയാണെന്നും എംവി ഗോവിന്ദൻ കുറ്റപ്പെടുത്തി. 2019 മുതൽ ജമാഅത്തെ ഇസ്ലാമിയുമായി യുഡിഎഫിന് കൂട്ട്കെട്ടുണ്ടെന്നും എംവി ഗോവിന്ദൻ പറഞ്ഞു. അതേസമയം നിലമ്പൂരിൽ ബിജെപിയുടേയും, എസ്ഡിപിഐയുടേയും വോട്ട് യുഡിഎഫ് നേടിയെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
അതേസമയം കേരള രാഷ്ട്രീയത്തിൽ ദൂര വ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണ് യുഡിഎഫിൻ്റെ കൂട്ടുകെട്ടുകൾ എന്നും എംവി ഗോവിന്ദൻ കുറ്റപ്പെടുത്തി. ഇടതുപക്ഷത്തിന്റെ അടിത്തറയ്ക്ക് ഒരു കോട്ടവും ഉണ്ടായിട്ടില്ല. നിലമ്പൂരിൽ വോട്ട് ചോർച്ച ഉണ്ടായത് യുഡിഎഫിനാണെന്നും 2021 വിവി പ്രകാശിന് ലഭിച്ചതിനേക്കാൾ 1470 വോട്ട് യുഡിഎഫിന് കുറഞ്ഞുവെന്നും ദേശാഭിമാനി ലേഖനത്തിൽ എംവി ഗോവിന്ദൻ ആരോപിക്കുന്നു.