ഒറ്റദിവസംകൊണ്ട് 8 കോടി ചെലവഴിക്കാൻ ഇതെന്ത് വെള്ളരിക്ക പട്ടണമോ?, അയ്യപ്പസംഗമത്തിന് ചെലവായ തുകയുടെ വിശദാംശങ്ങൾ പുറത്ത് വിടണം; രമേശ് ചെന്നിത്തല

പമ്പയിൽ വെച്ച് സംഘടിപ്പിച്ച ആഗോള അയ്യപ്പസംഗമത്തിന് ചെലവായ തുകയുടെ വിശദാംശങ്ങൾ പുറത്ത് വിടണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അയ്യപ്പസംഗമത്തിന് ചെലവായി എന്നു പറയുന്ന എട്ടുകോടി രൂപ കമ്മീഷന്‍ കൂടി ചേര്‍ത്ത തുകയാണെന്ന് ചെന്നിത്തല പറഞ്ഞു. ഏതൊക്കെ ഇനത്തിലാണ് ഈ പറയുന്ന എട്ടു കോടി ചിലവായത് എന്നറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും രേമേഷ് ചെന്നിത്തല കൂട്ടിച്ചേർത്തു.

ഒറ്റ ദിവസത്തെ ഒരു പരിപാടിക്ക് എട്ടുകോടി രൂപ ചിലവായതിന്റെ ലോജിക്ക് പിടി കിട്ടുന്നില്ല. ഇതിന്റെ വിശദാംശങ്ങള്‍ പുറത്തു വിടണം. ഇത്ര ഭീമമായ തുക ഒറ്റദിവസംകൊണ്ട് ചെലവഴിക്കാൻ ഇത് വെള്ളരിക്ക പട്ടണമാണോ? ഏതൊക്കെ ഇനത്തിലാണ് ഈ പറയുന്ന എ്ട്ടു കോടി ചിലവായത് എന്നറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. ഇതില്‍ ഭൂരിപക്ഷവും വേണ്ടപ്പെട്ടവര്‍ക്കുള്ള കമ്മിഷനാണ്. ഇത് അടിമുടി കമ്മിഷന്‍ സര്‍ക്കാരാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.

അയ്യപ്പസംഗമത്തിന്റെ ചെലവ് സ്‌പോണ്‍സര്‍മാരില്‍ നിന്നും കണ്ടെത്തുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഇതുവരെ സ്‌പോണ്‍സര്‍മാരില്‍ നിന്ന് എത്ര തുക കിട്ടി എന്നും ഏതൊക്കെ സ്‌പോണ്‍സര്‍മാരാണ് പണം നല്‍കിയതെന്നും വ്യക്തമാക്കണം. ഇതുവരെ നാലു കോടിയോളം രൂപ പദ്ധതിനടത്തിപ്പിന്റെ ബില്‍ ഇനത്തില്‍ മാറിയതായി മനസിലാക്കാന്‍ കഴിഞ്ഞു. ഇതെല്ലാം പോയിരിക്കുന്നത് ദേവസ്വം ബോര്‍ഡിന്റെ വര്‍ക്കിങ് ഫണ്ടില്‍ നിന്നാണ്. സ്‌പോണ്‍സര്‍മാര്‍ തുക നല്‍കുന്നുണ്ടെങ്കില്‍ പിന്നെ എന്തിനാണ് ദേവസ്വം ബോര്‍ഡിന്റെ ഫണ്ടില്‍ നിന്ന് ഈ തുക ചിലവാക്കിയിരിക്കുന്നതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

Read more