മത്സ്യം കഴുകിയപ്പോള്‍ പതഞ്ഞ് വെള്ളം; പരിശോധന നടത്തുമെന്ന് ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥര്‍

നന്ദിയോട് പുലിയൂര്‍ സ്വദേശി വാങ്ങിയ മത്സ്യം കഴുകുന്ന വെള്ളം പതഞ്ഞു പൊന്തി. അനവധി തവണ കഴുകിയിട്ടും പതഞ്ഞുകൊണ്ടിരുന്നു. ഇതിനൊപ്പം വല്ലാത്തൊരു ഗന്ധവും അനുഭവപ്പെട്ടതിനെ തുടര്‍ന്നു ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥരെ അറിയിച്ചു. കൂടുതല്‍ പരിശോധനയ്ക്കു ശേഷം മാത്രമെ പതഞ്ഞതിനു പിന്നിലെ കാരണം കണ്ടെത്താനാവു. നന്ദിയോട് ടൗണില്‍ നിന്നു വാങ്ങിയ ചൂര മീനാണ് കഴുകുന്നതിനിടെ വലിയ തോതില്‍ പതഞ്ഞത്.

കഴിഞ്ഞ ദിവസം , പുനലൂര്‍ കരവാളൂര്‍ മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ മത്സ്യത്തില്‍ പുഴുവിനെ കണ്ടെത്തിയെന്ന വീട്ടമ്മയുടെ പരാതിയില്‍ പുഴുവരിച്ച മത്സ്യ ശേഖരം ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരുന്നു.

ഈ മത്സ്യക്കടയുടെ കടയുടെ ലൈസന്‍സ് കാലാവധി കഴിഞ്ഞതിനാല്‍ താല്‍ക്കാലികമായി കച്ചവടം നിര്‍ത്തിവയ്ക്കാനും കട അടച്ചിടാനും ഭക്ഷ്യസുരക്ഷാ വകുപ്പ് നിര്‍ദേശം നല്‍കി. മത്സ്യം പാകം ചെയ്യാന്‍ എടുത്ത സമയത്ത് മത്സ്യത്തില്‍ നിന്ന് കൈകളിലേക്ക് പുഴുകയറുകയായിരുന്നുയെന്ന് വീട്ടമ്മ പറഞ്ഞു. ഒരു കിലോയോളം പുഴുവരിച്ചതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ 4 കിലോ മത്സ്യവുമാണ് പിടിച്ചത്.

ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മത്സ്യം പരിശോധിച്ചശേഷം നശിപ്പിച്ചു.സ്ഥാപനം ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നതു കൊണ്ട് ലൈസന്‍സ് ഉടന്‍ എടുക്കണമെന്നും മറ്റ് പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും നിര്‍ദേശം നല്‍കി.