ശബരിമലയിൽ നിന്നും 2019 ൽ അറ്റകുറ്റപ്പണികൾക്കായി കൊണ്ടുപോയ സ്വർണ്ണപ്പാളി മാറ്റിയെന്ന് സ്ഥിരീകരിച്ച് ദേവസ്വം വിജിലൻസ്. സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രതിക്കൂട്ടിലാക്കിയാണ് ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ. അങ്ങനെയെങ്കിൽ നിലവിൽ ശബരിമലയിൽ സ്ഥാപിച്ചിരിക്കുന്ന സ്വർണപ്പാളി ഡ്യൂപ്ലിക്കേറ്റ് ആണോ എന്ന ചോദ്യം ഉയരുകയാണ്.
ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണപ്പാളികള്‍ മാറ്റിയെന്നാണ് ദേവസം വിജിലൻസിന്റെ വിലയിരുത്തല്‍. അറ്റകുറ്റപ്പണികൾക്കായി കൊണ്ടുപോയ പാളികൾ അല്ല തിരികെ കൊണ്ടുവന്നതെന്നാണ് കണ്ടെത്തൽ. അതിനിടെ ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തിൽ ദേവസ്വം വിജിലന്‍സ് നടത്തിയ അന്വേഷണത്തിന്‍റെ ഇടക്കാല റിപ്പോര്‍ട്ട് ഹൈക്കോടതി ഇന്ന് പരിഗണിക്കും.
റിപ്പോര്‍ട്ടിൽ ഗുരുതര കണ്ടെത്തലുകളാണുള്ളതെന്നാണ് വിവരം. ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തിൽ ഗൂഢാലോടനയുടെ തെളിവുകള്‍ ലഭിച്ചതായാണ് വിവരം. ദേവസ്വം വിജിലന്‍സ് എസ്‍പിയുടേതാണ് അന്വേഷണ റിപ്പോര്‍ട്ട്. ശബരിമല സ്വർണ്ണപ്പാളിയുമായി ബന്ധപ്പെട്ട് ഉണ്ണിക്കൃഷ്ണൻ പോറ്റി നൽകിയ മൊഴികളിൽ അടിമുടി ദുരൂഹതയെന്നാണ് ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ. വിഷയത്തിൽ വിശദ അന്വേഷണം വേണമെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിൽ ദേവസ്വം വിജിലന്‍സ് ആവശ്യപ്പെട്ടിട്ടുണ്ട്.







