ബല്‍റാമിന് പിന്തുണയെന്ന് ചെന്നിത്തല; 'തെറ്റുതിരുത്തണമോ, മാപ്പുപറയണമോ എന്ന വിഷയം ബല്‍റാമോ യു.ഡി.എഫോ ആലോചിച്ചിട്ടില്ല'

എ.കെ.ജിയ്‌ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ വി.ടി. ബല്‍റാം എം.എല്‍.എ.യ്ക്ക് യു.ഡി.എഫിന്റെ പൂര്‍ണപിന്തുണയുണ്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കാഞ്ഞിരത്താണിയില്‍ വി.ടി. ബല്‍റാമിനുനേരെയുണ്ടായ സംഘര്‍ഷത്തിനുശേഷം അദ്ദേഹത്തെ വീട്ടിലെത്തി സന്ദര്‍ശിച്ചതിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെറ്റുതിരുത്തണമോ, മാപ്പുപറയണമോ എന്ന വിഷയം ബല്‍റാമോ യു.ഡി.എഫോ ആലോചിച്ചിട്ടില്ല. ഇതിനുശേഷം എത്രയോ പ്രകോപനപരമായ പ്രവര്‍ത്തനങ്ങള്‍ സി.പി.എം. നടത്തി. രാഹുല്‍ഗാന്ധിയെവരെ കളിയാക്കിക്കൊണ്ട് അച്യുതാനന്ദന്‍ ലേഖനമെഴുതിയില്ലേ. ഇതേപ്പറ്റിയൊന്നും യു.ഡി.എഫ്. യാതൊരു പ്രതികരണവും നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ഒരു എം.എല്‍.എ.യ്ക്ക് സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവുന്നുണ്ടോ എന്നാണ് ചോദിക്കാനുള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വി.ടി. ബല്‍റാം വിഷയത്തില്‍ യു.ഡി.എഫ്. യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവുമെന്ന് സി.പി.ഐ.എം. കരുതേണ്ടെന്നും ചെന്നിത്തല പറഞ്ഞു. ബല്‍റാമിനെതിരെ സി.പി.ഐ.എം അണികള്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയ സാഹചര്യത്തിലാണ് ചെന്നിത്തലയുടെ പ്രതികരണം