ഭാരതീയ വിചാരകേന്ദ്രത്തിന്റെ വേദിയില്‍ വി.എസ് അച്യുതാനന്ദന്‍; എത്തിയത് പുസ്തക പ്രകാശന ചടങ്ങില്‍

ഭാരതീയ വിചാര കേന്ദ്രത്തിന്റെ മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും എത്തിയിരുന്നു. ഭാരതീയ വിചാര കേന്ദ്രം ഡയറക്ടറായിരുന്ന പി.പരമേശ്വരന്റെ പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുക്കാനാണ് അദ്ദേഹം എത്തിയത്. സ്വാമി വിവേകാനന്ദനും പ്രബുദ്ധ കേരളവും എന്ന പുസ്തകപ്രകാശന ചടങ്ങിലാണ് വി എസ് അച്യുതാനന്ദന്‍ പങ്കെടുത്തത്.

2013ലായിരുന്നു സംഭവം. തിരുവനന്തപുരം ഭാരതീയ വിചാര കേന്ദ്രം ഓഫീസില്‍ മാര്‍ച്ച് 13നാണ് പരിപാടി സംഘടിപ്പിച്ചത്. പി.പരമേശ്വരനും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഈ പുസ്തകത്തിന്റെ പ്രകാശനം വിവിധ ജില്ലകളിലായി നടത്തിയിരുന്നു. തൃശൂരില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വി ഡി സതീശന്‍ പങ്കെടുത്തിരുന്നു. അത് വിവാദമായി മാറുകയും ചെയ്തു.

2013 മാര്‍ച്ച് 24നാണ് വി ഡി സതീശന്‍ പങ്കെടുത്തത്. അന്നത്തെ പരിപാടിയുടെ ചിത്രങ്ങള്‍ ആര്‍ എസ് എസ് നേതാവ് സദാനന്ദന്‍ മാസ്റ്റര്‍ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചിരുന്നു. സജി ചെറിയാന്റെ ഭരണഘടനയ്ക്ക് എതിരെയുള്ള പരാമര്‍ശം ആര്‍എസ്എസ് ആചാര്യന്‍ ഗോള്‍വര്‍ക്കറിന്റെ വിചാരധാരയിലുള്ളതാണെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രസ്താവനയെ തുടര്‍ന്നാണ് ചിത്രം പങ്കുവെച്ചത്.

ആര്‍എസ്എസ് ബന്ധമുള്ള ചടങ്ങില്‍ എന്തിനാണ് വി ഡി സതീശന്‍ പങ്കെടുത്തത് എന്നും ചിത്രം പങ്കുവെച്ചു കൊണ്ട് ചോദിച്ചിരുന്നു. തുടര്‍ന്ന് സിപിഎം വിവാദം ഏറ്റെടുക്കുകയും ആര്‍എസ്എസ് വേദി പങ്കിട്ട വി ഡി സതീശന്‍ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഭാരതീയ വിചാര കേന്ദ്ര വേദിയില്‍ പി.പരമേശ്വരന്റെ പുസ്തക പ്രകാശന ചടങ്ങില്‍ എത്തിയ വി എസ് അച്യുതാനന്ദന്റെ ചിത്രം ചര്‍ച്ചയാകുന്നത്.