ലണ്ടനിൽ പോയി പഠിക്കണമെന്ന് ഒരുപാട് വർഷങ്ങൾക്ക് മുൻപ് തന്നെ ആഗ്രഹിച്ചിരുന്നതായി നടി എസ്തർ അനിൽ. അന്ന് അതിന് സാധിച്ചിരുന്നില്ല എന്നും എന്നാൽ ആഗ്രഹിച്ച കോഴ്സ് തന്നെ ലഭിച്ചപ്പോൾ സന്തോഷം തോന്നിയെങ്കിലും അതിനു വേണ്ടിവരുന്ന സാമ്പത്തിക ബാധ്യത ഓർത്തപ്പോൾ തനിക്ക് പറ്റില്ലെന്ന് തോന്നിയിരുന്നുവെന്നും നടി പറഞ്ഞു. ലണ്ടനിൽ പഠിക്കാൻ പോയ താൻ മൂന്നാഴ്ചയോളം ഒരു റസ്റ്റോറന്റിൽ ജോലി ചെയ്തിട്ടുണ്ടെന്നും എസ്തർ പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
ലണ്ടനും ഞാൻ പഠിക്കുന്ന കോഴ്‌സും വളരെ ചെലവേറിയതാണ്. മൂന്നാഴ്ച ഞാൻ ഒരു റസ്റ്റോറന്റിൽ ജോലി ചെയ്തു. കുറച്ച് കട്ടിങ്ങും പരിപാടികളുമുണ്ടായിരുന്നു. മുറിച്ച് മുറിച്ച് എന്റെ കൈയ്യൊക്കെ മുറിയാൻ തുടങ്ങി. യുജി ചെയ്യാൻ ബോംബെയിൽ പോയി. മാസ്‌റ്റേഴ്‌സ് ചെയ്യാൻ ലണ്ടനിൽ പോയി. ഇങ്ങനെ ഒരു ലൈഫ് ഇഷ്ടമാണ്. പക്ഷേ, അത് നാട്ടിലെ ശല്യംകൊണ്ടൊന്നുമല്ല. സിനിമയേക്കാൾ കൂടുതൽ മനസ് അക്കാദമിക്‌സിലാണ്’ എന്നാണ് എസ്തർ പറയുന്നത്.
മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് ലാലേട്ടന്റെ കൂടെ ഒരുനാൾ വരും എന്ന പടം ചെയ്യുന്നത്. അപ്പോഴാണ് ആളുകൾ ശ്രദ്ധിച്ചു തുടങ്ങുന്നത്. ഞാൻ അപ്പോൾ വളരേ അഹങ്കാരിയാണെന്ന് കൂടെപ്പഠിച്ചവർ പറഞ്ഞിരുന്നതായി ഓർക്കുന്നുണ്ട്. ആ പ്രായത്തിൽ ചിലപ്പോൾ എന്തോ വലിയ സംഭവമാണെന്ന തോന്നൽ വന്നിട്ടുണ്ടാവാം. പിന്നീട് ആ ചിന്ത പോയി. പടം വരും, പിന്നെ ഒരുപാട് പടങ്ങൾ പരാജയപ്പെടും. ചിലത് ആളുകൾക്ക് ഇഷ്ടമാവും, ചില പടങ്ങൾ ഇഷ്ടമാവില്ല. അത് ജീവിതത്തിന്റെ ഭാഗമായി മാറി. ഇപ്പോൾ സെലിബ്രിറ്റി സ്റ്റാറ്റസുമായി ഒട്ടും അറ്റാച്ഡ് അല്ല. അങ്ങനെ ഒരു സെലിബ്രിറ്റിയാണ് ഞാൻ എന്ന് വിചാരിക്കുന്നുമില്ല’ എന്നും എസ്തർ പറഞ്ഞു.