INDIAN CRICKET: ഇന്ത്യന്‍ ടീമിനെ രക്ഷിക്കാന്‍ അവര്‍ക്ക് മാത്രമേ കഴിയൂ, വിരമിക്കല്‍ തീരുമാനം പിന്‍വലിക്കണം, സൂപ്പര്‍ താരങ്ങള്‍ ടീമിലുണ്ടെങ്കില്‍..., ആവശ്യവുമായി മുന്‍താരം

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിനെ രക്ഷിക്കാന്‍ വിരമിച്ച വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയും തിരിച്ചുവരണമെന്ന് മുന്‍ ഇന്ത്യന്‍ താരം യോഗ്‌രാജ് സിങ്. ഇരുവരും തങ്ങളുടെ വിരമിക്കല്‍ തീരുമാനം പുന:പരിശോധിക്കണമെന്നും യുവരാജ് സിങിന്റെ പിതാവ് ആവശ്യപ്പെട്ടു. ഇന്ത്യയുടെ റെഡ് ബോള്‍ ക്രിക്കറ്റിനെ രക്ഷിക്കാന്‍ കോഹ്ലിയും രോഹിതും തിരിച്ചുവരണം. വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തില്‍ സീനിയര്‍ താരങ്ങളുടെ ലഭ്യതക്കുറവുണ്ട്. എക്‌സ്പീരിയന്‍സ് ഇല്ലാത്ത താരങ്ങളുടെ അഭാവം ടീമിന് തിരിച്ചടിയാവും.

ജൂണ്‍ 20നാണ് ഇംഗ്ലണ്ടിനെതിരെ അവരുടെ നാട്ടില്‍ അഞ്ച് ടെസ്റ്റുകള്‍ അടങ്ങുന്ന പരമ്പര ആരംഭിക്കുക. കോഹ്ലിക്ക് ഇനിയും ഒരുപാട് വര്‍ഷം ക്രിക്കറ്റിന് സംഭാവന നല്‍കാന്‍ ബാക്കിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റിനെ രക്ഷിക്കാന്‍ രോഹിത് ശര്‍മ്മയും വിരാട് കോഹ്ലിയും വിരമിക്കലില്‍ നിന്ന് തിരിച്ചുവരണം. ഇത് സ്വയം ചിന്തിക്കേണ്ട സമയമല്ല ഇത് രാഷ്ട്രത്തെക്കുറിച്ചും ആരാധകരെക്കുറിച്ചും കളിയോടുള്ള ആളുകളുടെ ആഴമായ വികാരങ്ങളെക്കുറിച്ചുമാണ്. വിരാടിന് കുറഞ്ഞത് പത്ത് വര്‍ഷത്തെ ക്രിക്കറ്റ് ജീവിതമെങ്കിലും ബാക്കിയുണ്ട്. രോഹിത് എന്റെ അടുത്തേക്ക് വന്നാല്‍, അദ്ദേഹം മികച്ച ഫിറ്റ്‌നസിലേക്ക് തിരിച്ചെത്തുമെന്ന് ഞാന്‍ ഉറപ്പാക്കും, യോഗ് രാജ് സിങ് കൂട്ടിച്ചേര്‍ത്തു.

കളിക്കാരുടെ മോശം സമയങ്ങളില്‍ അവരെ പിന്തുണയ്ക്കാന്‍ ബിസിസിഐ ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അങ്ങനെ ചെയ്താല്‍ അവര്‍ വലിയ സമ്മര്‍ദങ്ങളില്‍ അകപ്പെടില്ല. ‘2011 ല്‍, യുവരാജ് സിംഗ്, ഹര്‍ഭജന്‍ സിംഗ്, വീരേന്ദര്‍ സെവാഗ് തുടങ്ങിയ കളിക്കാരെ വ്യക്തമായ കാരണമില്ലാതെ പുറത്താക്കി. യുവരാജ് വിരമിച്ചപ്പോള്‍, ഞാന്‍ അദ്ദേഹത്തെ ശകാരിച്ചു, സമ്മര്‍ദ്ദത്തിന് വഴങ്ങരുതെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം അവിശ്വസനീയമാംവിധം ഫിറ്റായിരുന്നു, ഇപ്പോഴും അങ്ങനെ തന്നെ. ബാഹ്യ സമ്മര്‍ദ്ദങ്ങള്‍ക്ക് കീഴടങ്ങുന്നതിനുപകരം ടീമിലെ തങ്ങളുടെ സ്ഥാനത്തിനായി ക്രിക്കറ്റ് കളിക്കാര്‍ പോരാടണം, യോഗ് രാജ് സിങ് വ്യക്തമാക്കി.