മാവോയിസ്റ്റുകളില്ല, തണ്ടര്‍ബോള്‍ട്ടിന് പണിയുമില്ല; കേരള പൊലീസ് പുതുതായി വാങ്ങുന്നത് 179 തോക്കുകള്‍

സംസ്ഥാനത്ത് മാവോയിസ്റ്റ് സാന്നിധ്യം ഇല്ലാതായതിന് പിന്നാലെ മാവോവാദികളെ നേരിടാന്‍ 179 തോക്കുകള്‍ പുതുതായി വാങ്ങാനൊരുങ്ങി കേരള പൊലീസ്. 1.66 കോടി രൂപ ചെലവഴിച്ചാണ് സേനയ്ക്കായി 179 ഗ്ലോക്ക് 19 എക്‌സ് പിസ്റ്റളുകള്‍ വാങ്ങുന്നത്. ഇതില്‍ 25 തോക്കുകള്‍ വയനാട് ജില്ലയിലേക്ക് മാത്രമാണ്.

തമിഴ്‌നാട് ചെന്നൈയിലെ കൗണ്ടര്‍ മെഷേഴ്‌സ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡില്‍ നിന്നാണ് 179 ഗ്ലോക്ക് 19 എക്‌സ് പിസ്റ്റളുകള്‍ വാങ്ങുന്നത്. എന്നാല്‍ സംസ്ഥാനത്ത് നിലവില്‍ മാവോവാദിഭീഷണി നിലനില്‍ക്കുന്നില്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിച്ചിരുന്ന മാവോവാദികളുടെ കബനി, ഭവാനി, ബാണാസുര, നാടുകാണി തുടങ്ങിയ ദളങ്ങളൊക്കെ പ്രവര്‍ത്തനരഹിതമാണ്.

പുതുതായി വാങ്ങുന്ന തോക്കുകളില്‍ 25 എണ്ണം വയനാട്ടിലേക്കും ബാക്കി തണ്ടര്‍ബോള്‍ട്ട് ഉള്‍പ്പെടെയുള്ള സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പുകള്‍ക്കും വേണ്ടിയാണ്. എന്നാല്‍ മാവോയിസ്റ്റ് സാന്നിധ്യമില്ലാതായതോടെ തണ്ടര്‍ബോള്‍ട്ട് ഇപ്പോള്‍ മറ്റു ജോലികളാണ് ചെയ്യുന്നത്. ഇരുപതോളം മാവോവാദികള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിച്ചിരുന്നതായാണ് പൊലീസിന്റെയും തണ്ടര്‍ ബോള്‍ട്ടിന്റെയും കണക്ക്.

സിപി മൊയ്തീന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന നാലുപേര്‍ 2024 ഓഗസ്റ്റില്‍ പോലീസിന്റെ പിടിയിലായി. ആറ് മാവോവാദികള്‍ ജനുവരിയില്‍ കര്‍ണാടകയില്‍ കീഴടങ്ങി. വയനാട് സ്വദേശി ജിഷ ഉള്‍പ്പെടെയുള്ളവരാണ് കീഴടങ്ങിയത്. ഇതോടെയാണ് ദളങ്ങളില്‍ ആളില്ലാതായത്.

2022-26 കാലഘട്ടത്തില്‍ മാവോവാദികളെ നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച സ്‌പെഷ്യല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ സ്‌കീം പ്രയോജനപ്പെടുത്തിയാണ് 175 തോക്ക് വാങ്ങുന്നത്. നാലെണ്ണം പൊലീസിന്റെ ആധുനികീകരണത്തിന് 2016-17-ല്‍ അനുവദിച്ച ഫണ്ടില്‍ ബാക്കിവന്ന തുക ഉപയോഗിച്ചുമാണ്.