നിരാഹാര സദ്യ, ഒഴിഞ്ഞ വാഴയിലയ്ക്ക് മുന്നില്‍ മത്സ്യത്തൊഴിലാളികള്‍

വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികള്‍ ഇന്ന് നിരാഹാര സമരത്തില്‍. മത്സ്യത്തൊഴിലാളികളെ സര്‍ക്കാര്‍ വഞ്ചിച്ചെന്ന് ആരോപിച്ച് തുറമുഖ കവാടത്തിലെ സമര പന്തലില്‍ ഒഴിഞ്ഞ വാഴയിലകള്‍ക്കു മുമ്പില്‍ നിരാഹാര സദ്യ നടത്തിയാണ് പ്രതിഷേധിച്ചത്. ഉപരോധ സമരത്തിന്റെ 24ാം ദിനമായ ഇന്ന് പൂന്തുറയില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് പ്രതിഷേധിക്കുന്നത്.

സമരം വ്യാപിപ്പിക്കുന്നത്തിന്റെ ഭാഗമായി ഇന്നലെ തീരദേശ സംഘടനകളുമായി ലത്തീന്‍ അതിരൂപത ചര്‍ച്ച നടത്തിയിരുന്നു. വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പില്‍ എത്തിക്കാന്‍ മുഖ്യമന്ത്രി മുന്‍കൈയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി മന്ത്രിമാരെ പറഞ്ഞു വിടുന്നു, മന്ത്രിമാര്‍ക്ക് അവിടെ ഒന്നും ചെയ്യാനില്ല. പലവട്ടം ചര്‍ച്ച നടന്നു മുഖ്യമന്ത്രി ദുര്‍വാശി വിടണം. സമരം ചെയ്യുന്നവരെ മുഖ്യമന്ത്രി ശത്രുക്കളെ പോലെയാണ് കാണുന്നത്. അവരെ അര്‍ബന്‍ നെക്സ്റ്റ്ലേറ്റ് എന്നും മാവോയിസ്റ്റ് എന്നും പറയുന്നുവെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി.

വിഴിഞ്ഞ തുറമുഖ സമരത്തില്‍ ലത്തീന്‍ അതിരൂപതയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് വന്നിരുന്നു. ചില ആളുകളുടെ ധാരണ അവരുടെ ഒക്കത്താണ് പലരുമെന്നാണ്. എന്നാല്‍ നാട്ടിലെ ജനങ്ങള്‍ എല്ലാ കാര്യങ്ങളിലും സര്‍ക്കാരുമായി സഹകരിക്കുന്നവരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.