സെനറ്റ് അംഗങ്ങളുടെ ഹര്‍ജിയില്‍ ഇന്ന് വിധി; നിയമോപദേശത്തിന് സര്‍ക്കാര്‍ ചെലവാക്കിയത്  അരക്കോടി

ഗവര്‍ണറുടെ പുറത്താക്കല്‍ നടപടിയ്‌ക്കെതിരായി കേരള സര്‍വകലാശാലയിലെ സെനറ്റ് അംഗങ്ങള്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന് . ഉച്ചയ്ക്ക് 1.45 നാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഹര്‍ജികള്‍ പരിഗണിക്കുക. ഗവര്‍ണറുടെ നടപടി നിയമ വിരുദ്ധമാണെന്നാണ് പ്രധാന വാദം.

വിസി നിയമനത്തിനുള്ള സര്‍ച്ച് കമ്മിറ്റി അംഗത്തെ നോമിനേറ്റ് ചെയ്യാന്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും അത് അംഗീകരിക്കാത്ത സാഹചര്യത്തിലാണ് ‘പ്രീതി’ പിന്‍വലിക്കേണ്ടി വന്നതെന്നും സെനറ്റ് അംഗങ്ങള്‍ തനിക്കെതിരെ നിഴല്‍ യുദ്ധം നടത്തുകയാണെന്നും ഗവര്‍ണര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

പ്രീതി പിന്‍വലിക്കല്‍ വ്യക്തിപരമാകരുതെന്നും നിയമപരമായി മാത്രമേ അതിന് പ്രസക്തിയുളളുവെന്നും കോടതിയും മുമ്പ് വ്യക്തമാക്കിയിരുന്നു. ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസിനെതിരായ വിസിമാരുടെ ഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.

Read more

അതിനിടെ നിയമസഭ പാസാക്കിയ ബില്ലുകള്‍ ഗവര്‍ണര്‍ ഒപ്പുടാത്ത പ്രതിസന്ധിയില്‍ സര്‍ക്കാര്‍ നിയമോപദേശത്തിന് ചെലവിട്ടത് അരക്കോടിയോളം രൂപയെന്ന വിവരം പുറത്തുവന്നു. സീനിയര്‍ അഭിഭാഷകന്‍ ഫാലി എസ് നരിമാന് മാത്രം 30 ലക്ഷം രൂപ നല്‍കിയെന്നാണ് നിയമസഭാ രേഖ.