സതീശനെ കുത്താന്‍ കെസിയോട് വെള്ളാപ്പള്ളിയുടെ സ്‌നേഹം; വേണുഗോപാല്‍ വളരെ മിടുക്കനാണ്, സതീശന്‍ ടിവിയില്‍ വന്ന് കാര്യങ്ങള്‍ പറയുന്നുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ കളി നിയന്ത്രിച്ചതും പ്രശ്‌നങ്ങള്‍ പരിഹരിച്ചതും കെസി

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി കസേരയേച്ചൊല്ലിയുള്ള ചര്‍ച്ചകളില്‍ കെ സി വേണുഗോപാലിനായി സംസാരിച്ച് അഭിപ്രായം പറഞ്ഞ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കെ.സി. വേണുഗോപാല്‍ വളരെ മിടുക്കനാണെന്നും തിരഞ്ഞെടുപ്പില്‍ പിന്നണിയില്‍നിന്ന് കാര്യങ്ങള്‍ നിയന്ത്രിച്ചത് അദ്ദേഹമാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. വി.ഡി. സതീശന്‍ ടിവിയില്‍ വന്ന് കാര്യങ്ങള്‍ പറയുന്നുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ കളി നിയന്ത്രിച്ചതും പ്രശ്‌നങ്ങള്‍ പരിഹരിച്ചതും വേണുഗോപാലാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം, തിരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്യല്‍, പാര്‍ട്ടിയിലെ പ്രശ്‌നപരിഹാരം എന്നിവയിലെല്ലാം കെ.സി വേണുഗോപാലിന് വലിയ പങ്കുണ്ടെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. എ.ഐ.സി.സി സെക്രട്ടറി മുതല്‍ കോണ്‍ഗ്രസിന്റെ ഉന്നത പദവികളില്‍ ഇരുന്ന പാരമ്പര്യവും ഉത്തരേന്ത്യയിലുള്ള സ്വാധീനവും കെസിക്കുണ്ട്. ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലുള്ള പ്രാവീണ്യവും അദ്ദേഹത്തിന്റെ നേതൃഗുണമാണെന്നും വെള്ളാപ്പള്ളി നടേശന്‍ ചൂണ്ടിക്കാട്ടി.

ഇടതുപക്ഷത്തിന് പിണറായി വിജയന്‍ എന്ന ഏക നേതൃത്വമുള്ളപ്പോള്‍ കോണ്‍ഗ്രസില്‍ അത്തരം ഒരു നേതൃത്വമില്ലെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പുതന്നെ മുഖ്യമന്ത്രി പദത്തിനായി കോണ്‍ഗ്രസിനുള്ളില്‍ വടംവലി നടക്കുന്നത് ശരിയല്ല. ഇത് കോണ്‍ഗ്രസിന്റെ പാരമ്പര്യമാണ്, തിരഞ്ഞെടുപ്പ് ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും അധികാരത്തിനുവേണ്ടി ഇവര്‍ തമ്മില്‍ അടിക്കുമെന്നും വെള്ളാപ്പള്ളി പരിഹസിച്ചു.

കെ സി വേണുഗോപാലിനെ തോല്‍പ്പിക്കാന്‍ ആലപ്പുഴയില്‍ പല വര്‍ഷങ്ങളിലും എസ്എന്‍ഡിപി സംഘടനാ സ്വാധീനം ഉപയോഗിച്ചുവരെ ശ്രമം നടത്തിയ വെള്ളാപ്പള്ളി നടേശന്‍ വി ഡി സതീശനോടുള്ള അന്തമായ വിരോധത്തില്‍ ഇപ്പോള്‍ കെസിയ്ക്കായി വാദിയ്ക്കുന്ന വൈരുധ്യമാണ് കേരളം കാണുന്നത്.