എസ്.എഫ്.ഐ നേതാക്കളേയും, ഗുണ്ടകളേയും തിരിച്ചറിയാനാകുന്നില്ല, നിലയ്ക്ക് നിര്‍ത്തണമെന്ന് മുഖ്യമന്ത്രിയോട് വി.ഡി സതീശന്‍

തിരുവനന്തപുരം ലോ കോളജില്‍ ഉണ്ടായ എസ്.എഫ്.ഐ- കെ.എസ്.യു സംഘര്‍ഷത്തിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. എസ്.എഫ്.ഐ നേതാക്കളേയും ഗുണ്ടകളേയും തിരിച്ചറിയാനാകുന്നില്ലെന്ന് വി.ഡി സതീശന്‍ പറഞ്ഞു. പൊലീസ് നോക്കിനില്‍ക്കെയാണ് എസ്.എഫ്.ഐയുടെ ആക്രമണം ലോ കോളജില്‍ നടന്നത്. എസ്.എഫ്.ഐക്കാരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിലയ്ക്ക് നിര്‍ത്തണമെന്ന് സതീശന്‍ ആവശ്യപ്പെട്ടു.

ലോ കോളജില്‍ ഇന്നലെ രാത്രിയാണ് എസ്.എഫ്.ഐ- കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമട്ടല്‍ ഉണ്ടായത്. കോളജ് യൂണിയല്‍ ഉദ്ഘാടനത്തിനിടെ ഉണ്ടായ വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

സംഘര്‍ഷത്തില്‍ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് സഫ്‌ന ഉള്‍പ്പടെ രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു. സഫ്‌നയെ നിലത്തിട്ട് വലിച്ചിഴക്കുകയും, വളഞ്ഞിട്ട് മര്‍ദ്ദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നേരത്തെ കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇന്നലത്തെ സംഘര്‍ഷം.

Read more

സംഭവത്തിന് പിന്നാലെ എസ്.എഫ്.ഐക്കെതിരെ വിമര്‍ശനവുമായി ഷാഫി പറമ്പില്‍ എം.എല്‍.എയും രംഗത്തെത്തിയിരുന്നു. തിരുവനന്തപുരം ലോ കോളജിലെ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് സഫ്നയെ വലിച്ചിഴച്ച് ക്രൂരമായ ആള്‍ക്കൂട്ട മര്‍ദ്ദനം നടത്തി. രാത്രി ഹോസ്റ്റലുകള്‍ കയറി നിരവധി കെ.എസ്.യു പ്രവര്‍ത്തകരെയാണ് എസ്.എഫ്.ഐ ഗുണ്ടകള്‍ മര്‍ദ്ദിച്ചത്. പൊലീസിന്റെ കണ്മുന്നില്‍ അക്രമത്തിന് നേതൃത്വം കൊടുത്ത ഗുണ്ടകള്‍ ഒരു ഇന്നോവയില്‍ മദ്യപിച്ച് റോന്ത് ചുറ്റുന്നുണ്ടായിരുന്നെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നുവെന്നാണ് ഷാഫി പറമ്പില്‍ പറഞ്ഞത്.