ആദ്യം കേസെടുക്കേണ്ടത് മുഖ്യമന്ത്രിക്കെതിരെ, രാഹുലിന്റെ അറസ്റ്റ് സർക്കാരിന്റെ ക്രൂര സമീപനത്തിന്റെ തെളിവെന്ന് പ്രതിപക്ഷ നേതാവ്

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അക്രമം ആഹ്വാനം ചെയ്തു എന്നാണ് രാഹുലിനെതിരായ കേസ് അങ്ങനെയെങ്കിൽ ആദ്യം കേസെടുക്കേണ്ടത് മുഖ്യമന്ത്രിക്കെതിരെയാണ്. എഫ്ഐആർ ഉൾപ്പെടുന്ന വധശ്രമം എന്ന് പറഞ്ഞ വിഷയം മുഖ്യമന്ത്രി രക്ഷാപ്രവർത്തനം എന്നു പറഞ്ഞതാണെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.

ജനാധിപത്യപരമായി പ്രതിഷേധിക്കുന്ന യുവാക്കളോട് സർക്കാരിന്റെ സമീപനം ക്രൂരമാണെന്നും അതിന്റെ തെളിവാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.ചെടിച്ചട്ടി കൊണ്ട് തലയ്ക്കടിക്കൽ തുടരണമെന്ന കലാപഹ്വാനം നടത്തിയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് വിഡി സതീശൻ വിമര്‍ശിച്ചു. നിരന്തരം വാര്‍ത്താ മാധ്യമങ്ങളിലൂടെ മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നത് കൊണ്ടാണ് രാഹുൽ മാങ്കൂട്ടത്തിലിനോട് മുഖ്യമന്ത്രിക്ക് വിരോധം വന്നതെന്ന് അദ്ദേഹം പറഞ്ഞു.

കന്റോൺമെന്റ് സിഐ രാഹുലിനോട് പെരുമാറിയത് വളരെ മോശമായും ക്രൂരമായുമാണ് എന്നറിയാം.എം.വി ഗോവിന്ദൻ പറയുന്നത് വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണ്. എം.വി ഗോവിന്ദൻ സ്ഥിരമായി വിവരക്കേട് പറയുന്നയാളാണെന്നും തിരുവനന്തപുരം നഗരത്തിലെ പ്രധാനപ്പെട്ട ആശുപത്രിയിലെ ഡിസ്ചാർജ് സമ്മറി എങ്ങനെയാണ് വ്യാജ രേഖ ആകുന്നതെന്നും വിഡി സതീശൻ ചോദിച്ചു.