വാവ സുരേഷ് വെന്റിലേറ്ററിൽ കിടക്കുന്ന ദൃശ്യങ്ങൾ ചിത്രീകരിച്ചത് സ്വകാര്യതാലംഘനം: ആരോഗ്യ മന്ത്രി നടപടി സ്വീകരിക്കുമോ എന്ന് ശ്രീജിത്ത് പണിക്കർ

പാമ്പിന്റെ കടിയേറ്റ വാവ സുരേഷ് വെന്റിലേറ്റർ സഹായത്തോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ കഴിയുമ്പോൾ അതിനുള്ളിൽ നിന്ന് അദ്ദേഹത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പകർത്തിയതിനെതിരെ പ്രതികരിച്ച് ശ്രീജിത്ത് പണിക്കർ. അബോധാവസ്ഥയിലും തന്റെ സ്വകാര്യതയ്ക്ക് ഭരണഘടനാപരമായ അവകാശമുള്ള ആളാണ് ഏതൊരു രോഗിയും. അയാളുടെ അറിവോ സമ്മതമോ കൂടാതെ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതും പ്രദർശിപ്പിക്കുന്നതും സ്വകാര്യതാ ലംഘനമാണ് എന്നു മാത്രമല്ല, അധാർമ്മികവുമാണ്. സർക്കാർ മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് ഇത്തരത്തിൽ ദൃശ്യങ്ങൾ ചിത്രീകരിക്കപ്പെട്ടെങ്കിൽ ആർക്കാണ് അതിന്റെ ഉത്തരവാദിത്തമെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് അവർക്കെതിരെ നടപടി സ്വീകരിക്കുമോ എന്നും ശ്രീജിത്ത് പണിക്കർ ഫെയ്‌സ്ബുക്ക് കുറിപ്പിൽ ചോദിച്ചു.

കുറിപ്പിന്റെ പൂർണരൂപം:

ആരോഗ്യമന്ത്രി നിശ്ചയമായും അറിഞ്ഞിരിക്കേണ്ട ചില മര്യാദകളുണ്ട്.

അബോധാവസ്ഥയിലും തന്റെ സ്വകാര്യതയ്ക്ക് ഭരണഘടനാപരമായ അവകാശമുള്ള ആളാണ് ഏതൊരു രോഗിയും. അയാളുടെ അറിവോ സമ്മതമോ കൂടാതെ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതും പ്രദർശിപ്പിക്കുന്നതും സ്വകാര്യതാ ലംഘനമാണ് എന്നു മാത്രമല്ല, അധാർമ്മികവുമാണ്. ഒരാൾക്ക് കിട്ടുന്ന മോശം പരിചരണത്തെ തുറന്നുകാട്ടാൻ ആണ് ദൃശ്യങ്ങൾ ചിത്രീകരിക്കുന്നത് എങ്കിൽ അതിലൊരു യുക്തിയെങ്കിലും ഉണ്ട്.

വാവ സുരേഷ് വെന്റിലേറ്റർ സഹായത്തോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ കഴിയുമ്പോൾ അതിനുള്ളിൽ നിന്ന് അദ്ദേഹത്തിന്റെ വിഡിയോ ദൃശ്യങ്ങൾ ആരാണ് ചിത്രീകരിക്കുന്നത്? അവർക്ക് അതിനുള്ള അധികാരം നൽകിയത് ആരാണ്? ദൃശ്യത്തിൽ നിന്നുതന്നെ വ്യക്തമാകുന്ന കാര്യം തന്നെ ചിത്രീകരിക്കാൻ അനുവാദം നൽകാനുള്ള അവസ്ഥയിൽ ആയിരുന്നില്ല വാവ എന്നതാണ്.

സർക്കാർ മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് ഇത്തരത്തിൽ ദൃശ്യങ്ങൾ ചിത്രീകരിക്കപ്പെട്ടെങ്കിൽ ആർക്കാണ് അതിന്റെ ഉത്തരവാദിത്തം, ശ്രീമതി വീണാ ജോർജ്? അവർക്കെതിരെ നടപടി സ്വീകരിക്കുമോ?