'ക്രമവിരുദ്ധ കരാറുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല, നിര്‍മാണ പ്രവൃത്തികളില്‍ ഗുണനിലവാരം പാലിക്കുന്നുണ്ട്'; ഊരാളുങ്കലിനെതിരായ ആരോപണത്തില്‍ മലക്കംമറിഞ്ഞ് യുഡിഎഫ്

ഊരാളുങ്കലിന് ക്രമവിരുദ്ധമായി കരാറുകള്‍ നല്‍കുന്നെന്ന ആരോപണത്തില്‍ മലക്കംമറിഞ്ഞ് യുഡിഎഫ്. ക്രമവിരുദ്ധ കരാറുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് പൊതുമരാമത്ത് മന്ത്രി പി കെ ബഷീര്‍ പറഞ്ഞു. നിര്‍മാണ പ്രവൃത്തികളില്‍ ഗുണനിലവാരം പാലിക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ പരാതി ലഭിച്ചാല്‍ അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു.

മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഉന്നയിച്ച ആരോപണങ്ങള്‍ തിരുത്തിയാണ് മന്ത്രി പി കെ ബഷീര്‍ നിയമസഭയില്‍ മറുപടി നൽകിയത്. ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് പ്രത്യേക പരിഗണന നല്‍കുന്നില്ലെന്നും പൊതുമരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ ഊരാളങ്കലിന് നടപടികള്‍ പാലിക്കാതെ പ്രവൃത്തി അനുവദിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഗുണനിലവാര പരിശോധന കര്‍ശനമായി പാലിക്കുന്നുണ്ട്. ഗുണനിലവാരം സംബന്ധിച്ച് പരാതി ലഭിച്ചാല്‍ അന്വേഷണം നടത്തും.

Read more

ഊരാളുങ്കല്‍ സൊസൈറ്റിയുടെ പ്രവര്‍ത്തിയുടെ എസ്റ്റിമേറ്റ് അവര്‍ തന്നെയാണ് തയ്യാറാക്കുന്നത് എന്ന ആക്ഷേപം ഉണ്ടായിരുന്നു. അങ്ങനെയൊരു പ്രശ്‌നം ഉള്ളതായി ശ്രദ്ധയില്‍ പെട്ടിട്ടില്ല എന്നും മന്ത്രി പറഞ്ഞു. അതേസമയം ഊരാളുങ്കലിനെതിരെ രൂക്ഷ വിമര്‍ശനമാണ് പ്രതിപക്ഷത്തിരുന്നപ്പോള്‍ വി ഡി സതീശനടക്കം ഉന്നയിച്ചിരുന്നത്. സിപിഐഎമ്മിന്റെ അഴിമതി പണം പാര്‍ക്ക് ചെയ്യുന്ന സ്ഥലമാണ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയെന്ന ഗുരുതര ആരോപണമാണ് അന്ന് വി ഡി സതീശന്‍ ഉന്നയിച്ചത്.